ലണ്ടന്‍: വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ട് പീറ്റ് സാംപ്രാസിനെ ഒരിക്കല്‍ക്കൂടി കനിഞ്ഞു. ജൂലൈ ഒമ്പത് ഞായറാഴ്ച നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ പാട്രിക്ക് റാഫ്റ്ററെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി ഏറ്റവും കൂടുതല്‍ തവണ ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ടെന്നീസ് താരമെന്ന ബഹുമതി സാംപ്രാസ് കരസ്ഥമാക്കി.
ഇതോടെ 13 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിക്കഴിഞ്ഞ സാംപ്രാസ് ആസ്ത്രേലിയയുടെ റോയ് എമേഴ്സന്റെ റിക്കാര്‍ഡാണ് പഴങ്കഥയാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിലേക്കുള്ള യാത്രയില്‍ തുടക്കത്തില്‍ കല്ലുകടിയുണ്ടായെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ റാഫ്റ്ററെ തകര്‍ത്താണ് സാംപ്രാസ് മുന്നേറിയത്. സ്കോര്‍: 6-7, 7-6, 6-4, 6-2.
172 മിനിറ്റ് നീണ്ടു നിന്ന മത്സരം മഴകാരണം രണ്ടുതവണ നിര്‍ത്തിവെക്കേണ്ടിവന്നു. കളി തുടങ്ങിയതു തന്നെ ഒരു മണിക്കൂര്‍ വൈകിയാണ്. ആദ്യസെറ്റില്‍ ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തി മുന്നേറിയപ്പോള്‍ വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. ടൈബ്രേക്കറിലും തുല്യശക്തികളുടെ പോരാട്ടം കണ്ടതിനുശേഷം ഒടുവില്‍ 10-12-ന് സാംപ്രാസ് റാഫ്റ്ററിന് കീഴടങ്ങി.
ആദ്യസെറ്റില്‍ സാംപ്രാസിനെ ചതിച്ച ഡബിള്‍ഫാള്‍ട്ടുകള്‍ രണ്ടാം സെറ്റിലും വിടാതെ പിന്തുടര്‍ന്നു. ഈ സെറ്റിലും ഇരുവരും എല്ലാ സെര്‍വുകളും നിലനിര്‍ത്തിയപ്പോള്‍ സ്കോര്‍ 6-6-ലെത്തി. ടൈബ്രേക്കറില്‍ 4-1-ന് പിന്നിലായ സാംപ്രാസിന് ഈ വര്‍ഷത്തെ കിരീടമില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചപ്പോഴായിരുന്നു ഈ പ്രതിഭയുടെ ഉയിര്‍ത്തെഴുന്നേല്‍പ്. ശക്തമായ വോളിവിന്നറുകളിലൂടെയും പാസിംഗ് ഷോട്ടുകളിലൂടെയും സാംപ്രാസ് ടൈബ്രേര്‍ 7-5-ന് നേടി.
അപ്രതീക്ഷിതമായി രണ്ടാം സെറ്റ് നഷ്ടപ്പെട്ടതിന്റെ പ്രതിഫലനം പിന്നീടുള്ള റാഫ്റ്ററിന്റെ കളിയില്‍ വ്യക്തമായി. മൂന്നാം സെറ്റില്‍ ചെയ്ത ആദ്യരണ്ടു സെര്‍വുകളും ബ്രേക്ക് പോയിന്റുകളെ അതിജീവിച്ചാണ് റാഫ്റ്റര്‍ നേടിയത്. മൂന്നാം സെര്‍വില്‍ 0-40-ന് പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചെങ്കിലും നാലു തവണ ഡ്യൂസായ ഗെയിം അവസാനം സാംപ്രാസ് നേടി. അടുത്തെ ഗെയിമില്‍ തന്റെ സെര്‍വ് നിലനിര്‍ത്തിയ സാംപ്രാസ് 4-2-ന്റെ ലീഡ് നേടി. പിന്നീടുള്ള എല്ലാ സെര്‍വുകളും ഇരുവരും നിലനിര്‍ത്തിയതോടെ സെറ്റ് 6-4-ന് സാംപ്രാസ് നേടി.
നാലാം സെറ്റിലും മൂന്നാം സെര്‍വ് റാഫ്റ്ററിനെ ചതിച്ചു. മൂന്നാം സെറ്റിലെ പോലെത്തന്നെ 0-40-ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിക്കാന്‍ തുനിഞ്ഞെങ്കിലും മൂന്നാമത്തെ ബ്രേക്ക് പോയിന്റ് കരസ്ഥമാക്കി സാംപ്രാസ് 3-2-ന്റെ ലീഡ് നേടി. അടുത്ത സെര്‍വ് നിലനിര്‍ത്തിയ സാംപ്രാസ് റാഫ്റ്ററിന്റെ നാലാം സെര്‍വും ഭേദിച്ച് 5-2-ന്റെ അഭേദ്യമായ ലീഡ് നേടി. അവസാന സെര്‍വ് നിലനിര്‍ത്തിക്കൊണ്ട് ചാമ്പ്യന്‍ഷിപ്പും റിക്കാര്‍ഡും സാംപ്രാസ് കരസ്ഥമാക്കി. ഒപ്പം പുല്‍ക്കോര്‍ട്ടിലെ രാജാവെന്ന പദവിയും.