ദില്ലി: ഉത്തേജക മരുന്ന് പരിശോധനയില്‍ താന്‍ പിടിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരദ്വോഹന വിഭാഗത്തിലെ ഇന്ത്യന്‍ താരം പ്രതിമ കുമാരി പറഞ്ഞു.
ഇന്ത്യന്‍ പരിശീലകരായ ലിയോണിഡ് തരാനെങ്കോയയും പാല്‍സിംഗ് സിദ്ധുവും തന്നെ ചതിക്കുകയായിരുന്നുവെന്നും ഇവരുടെ മേല്‍നോട്ടത്തിലാണ് താന്‍ മരുന്ന് കുത്തിവച്ചിരുന്നതെന്നും പ്രതിമ കുമാരി വെളിപ്പടുത്തി.
ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിമാ കുമാരിയെ ഒളിമ്പിക്സില്‍ നിന്നും പുറത്താക്കിയത്. പുരുഷഹോര്‍മോണായ ടെസ്റോസ്റിറോണ്‍ ആണ് പ്രതിമാകുമാരി ഉപയോഗിച്ചത്. ആഗസ്ത് 12ന് നടന്ന പരിശോധനയുടെ ഫലം ആഗസ്ത് 16ന് ഇന്ത്യന്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ പ്രതിമാകുമാരിയെ നാട്ടിലേക്ക് മടക്കിഅയച്ചിരുന്നു. എന്നാല്‍ ആഗസ്ത് 19ന് മാത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.
കര്‍ണം മല്ലേശ്വരിയുടെയും തന്റെയും ഇനം ഒന്നുതന്നെയാണെന്നതും താന്‍ മല്ലേശ്വരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു എന്നതുമാണ് തനിക്കെതിരെ പരിശീലകര്‍ ഗൂഢാലോചന നടത്തിയതിന് കാരണമെന്ന് പ്രതിമ ആരോപിച്ചു.
പരിശീലനസമയത്ത് തനിക്ക് പുറംവേദനയുണ്ടായിരുന്നു. പരിശീലകരായ ലിയോണിഡ് തരാനെങ്കോയയും പാല്‍സിംഗ് സിധുവും തന്നെ ഡോക്ടറുടെ അടുത്തുകൊണ്ടുപോവുകയും ഡോക്ടര്‍ 20-25 ഇഞ്ചക്ഷനുകള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഉത്തേജക അംശമില്ലാത്ത മരുന്ന് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ എന്നെ ചതിക്കുകയായിരുന്നു.
ഏതൊക്കെയാണ് ഉത്തേജകമരുന്നുകളെന്ന് തനിക്കറിയാം. പക്ഷേ ഇത്തവണ റഷ്യന്‍ ഭാഷയില്‍ എഴുതിയ കുറിപ്പ് തനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല. ഇഞ്ചക്ഷനുകള്‍ എടുത്ത ശേഷം തനിക്ക് ദേഹമാകെ വേദന അനുഭവപ്പെടുകയാണ് ചെയ്തത്.
ഇക്കാര്യത്തില്‍ യാഥാര്‍ഥ്യമെന്തെന്ന് അറിയിക്കുന്നതിന് സ്പോര്‍ട്സ് മന്ത്രി സുനില്‍ ദത്തിനെ കാണുമെന്ന് പ്രതിമാകുമാരി പറഞ്ഞു.