കൊച്ചി: കടക്കെണിയുടെ ഊരാക്കുടുക്കില്‍ പെട്ട് കിടക്കുന്ന കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയം മില്ലേനിയം സൂപ്പര്‍ സോക്കര്‍ കപ്പിന്റെ (സഹാരാ കപ്പ്) ആരവങ്ങള്‍ക്കായി കാതോര്‍ക്കുന്നു.
ബാധ്യതകള്‍ കുമിഞ്ഞു കൂടിയതിനെത്തുടര്‍ന്ന് വിശാലകൊച്ചി വികസന അതോറിറ്റി സ്റേഡിയം പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത് കായികകേരളത്തെ ആശങ്കയിലാഴ്ത്തിയിരിക്കെയാണ് മില്ലേനിയം കപ്പ് കൊച്ചിയിലെത്തുന്നത്.
ഏഷ്യയില്‍ സമീപകാലത്തെങ്ങും നടന്നിട്ടില്ലാത്ത ഫുട്ബോള്‍ ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നു. ദക്ഷിണ മേഖല അണ്ടര്‍ 22 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം സ്റേഡിയം മില്ലേനിയം കപ്പ് സംഘാടകര്‍ ഏറ്റെടുത്തു. മൈതാനം നടക്കുന്ന ജോലികള്‍ നടന്നുവരുന്നു.
ഈയാഴ്ച അവസാനത്തോടെ ടീമുകള്‍ കൊച്ചിയിലെത്തും. യുഗോസ്ലാവിയ, ബോസ്നിയ, ഇറാഖ്, ബംഗ്ലാദേശ്, ഉറുഗ്വെ, ഐസ്ലാന്‍ഡ്, ഇന്തോനേഷ്യ, ആതിഥേയരായ ഇന്ത്യ എന്നീ ടീമുകളാണ് കൊച്ചിയില്‍ മാറ്റുരയ്ക്കുക. ഇന്ത്യയുടെ എല്ലാ പ്രാഥമിക ലീഗ് മത്സരങ്ങളും കൊച്ചിയിലാണെന്നതും ശ്രദ്ധേയമാണ്. കരുത്തരായ യുഗോസ്ലാവിയയും മുമ്പ് മലയാളികളെ ആവേശക്കൊടുമുടിയിലെത്തിച്ച ഇറാഖും തമ്മിലാണ് കൊച്ചിയിലെ ആദ്യമത്സരം.
ഇന്ത്യ, ദക്ഷിണാഫ്രിക്ക ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനു ശേഷം ഉറങ്ങിക്കിടന്നിരുന്ന നെഹ്റു സ്റേഡിയത്തിന് മില്ലേനിയം കപ്പ് അനുഗ്രഹമാകും. ഇടയ്ക്ക് ഇവിടെ നടന്ന രഞ്ജി ട്രോഫി, അണ്ടര്‍ 22 ക്രിക്കറ്റ് മത്സരങ്ങള്‍ കാണികളില്ലാതെ വഴിപാട് പോലെ കടന്നുപോവുകയായിരുന്നു.
മില്ലേനിയം കപ്പിലെ പ്രാഥമിക മത്സരങ്ങളും ഒരു ക്വാര്‍ട്ടര്‍ ഫൈനലും ഉള്‍പ്പെടെ 11 മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ലോകത്തെ പ്രമുഖ ടീമുകള്‍ക്കൊപ്പും ഇന്ത്യയും ചേരുന്നതോടെ സ്റേഡിയത്തിലെ ഗ്യാലറികള്‍ നിറഞ്ഞു കവിയുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
പക്ഷെ മില്ലേനിയം കപ്പ് പോലെ പത്ത് ടൂര്‍ണമെന്റുകള്‍ നടന്നാലും ഈ സ്റേഡിയം കടക്കെണിയില്‍ നിന്ന് മോചിതമാകില്ലെന്നതാണ് സത്യം. സ്റേഡിയം വാങ്ങുന്നതിന് താല്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് കാട്ടി ജിസിഡിഎ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനോ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡോ ഏറ്റെടുത്താല്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് സാധ്യതയില്ല.
സ്റേഡിയത്തെ കടക്കെണിയിലാക്കിയതിന് ഉത്തരവാദികള്‍ ജിസിഡിഎ തന്നെയാണെന്നും ആരോപണമുണ്ട്. ടൂര്‍ണമെന്റുകളും മറ്റും നടത്തുന്നതിന് മിതമായ നിരക്കില്‍ തുടക്കം മുതലേ സ്റേഡിയം നല്‍കിയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയധികം രൂക്ഷമാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റേഡിയത്തിലെ കടമുറികള്‍ വാടകക്കെടുക്കാനെത്തിയവരോട് അധികൃതര്‍ കടുംപിടിത്തം കാട്ടിയതും പ്രശ്നമായി.