ജോഹന്നാസ്ബര്‍ഗ്: ലോകകപ്പ്ക്രിക്കറ്റില്‍ മാര്‍ച്ച് 10 തിങ്കളാഴ്ച ഇന്ത്യാ-ശ്രീലങ്ക ജീവന്മരണ പോരാട്ടമാണ്. സെമിയില്‍ കടക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയെ തോല്പിച്ചേ മതിയാവൂ. ശ്രീലങ്കയെ തോല്പിച്ചാല്‍ ഇന്ത്യയ്ക്ക് ഉടനെ സെമിയില്‍ ഒരു സീറ്റ് ഉറപ്പായി. അതുകൊണ്ട് തിങ്കളാഴ്ച ജോഹന്നാസ്ബര്‍ഗില്‍ ഇരുടീമുകളും അവരുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.
ആസ്ത്രേല്യയുമായുള്ള മത്സരത്തില്‍ പരിക്കേറ്റ് പുറത്തുപോയ ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ജയസൂര്യ മാര്‍ച്ച് ഒമ്പത് ഞായറാഴ്ച നെറ്റ് പ്രാക്ടീസ് നടത്തി. ഇതിനര്‍ത്ഥം ഈ പോരാട്ടത്തില്‍ പരിക്ക് വകവയ്ക്കാതെ ജയസൂര്യ കളിക്കാനിറങ്ങുമെന്ന് തന്നെ. പാകിസ്ഥാനോട് ജയിച്ച ഇന്ത്യയുടെ ആത്മവിശ്വാസം കെനിയയോടുള്ള പോരാട്ടത്തില്‍ പകുതി നഷ്ടമായി. എന്നാല്‍ പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ശ്രീലങ്കയെ തോല്പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.
മുംബൈയില്‍ നിന്ന് ഇന്ത്യന്‍ ആരാധകരെ നിറച്ച മൂന്ന് ഫ്ലൈറ്റുകളാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിജയസാധ്യത കണക്കിലെടുത്ത് സൗത്താഫ്രിക്കന്‍ എയര്‍വേയ്സ് കൂടുതലായി 10 വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യ സൂപ്പര്‍ സിക്സിലേക്ക് കടന്നതോടെ കൂടുതല്‍ പേര്‍ കളികാണാന്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നത് കണക്കിലെടുത്താണ് ഇത്.
ഇന്ത്യയുടെ മത്സരം കാണാന്‍ എംപിമാര്‍ കൂടുതലായി ദക്ഷിണാഫ്രിക്കയിലേക്ക് നീങ്ങുന്നുണ്ട്. ജനതാദള്‍ എംപിയും മദ്യബിസിനസ്സുകാരനുമായ വിജയ്മല്ല്യയുടെ നേതൃത്വത്തിലാണ് എംപിമാരുടെ പറക്കല്‍. ഇതിന് വിജയ് മല്ല്യ സ്വന്തം സ്വകാര്യ വിമാനം പോലും വിട്ടുകൊടുക്കുന്നുണ്ടത്രേ. ഇന്ത്യ ഫൈനലിലെത്തിയാല്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി കളികാണാന്‍ ദക്ഷിണാഫ്രിക്കയിലെത്തും.
തിങ്കളാഴ്ചത്തെ മത്സരത്തിന് ടിക്കറ്റ് കിട്ടാനുണ്ട്. ഇന്ത്യ-പാക് മത്സരത്തിന് 6,000 രൂപ വരെ നല്കി കരിഞ്ചന്തയിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ടിക്കറ്റ് സംഘടിപ്പിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും പുറത്തായതോടെ ദക്ഷിണാഫ്രിക്കയിലുള്ളവര്‍ അവരുടെ പാസുകള്‍ കിട്ടുന്ന വിലയ്ക്ക് വില്ക്കുകയാണ്. അതിനാല്‍ 500 രൂപയ്ക്കും ടിക്കറ്റ് വാങ്ങിയവരുണ്ട്.
കൊളംബോയില്‍ നിന്നുള്ള ആരാധകര്‍ ഇന്ത്യയില്‍ വന്നിട്ടാണ് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. ശ്രീലങ്കയില്‍ നിന്നും നേരിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് ഫ്ലൈറ്റുകള്‍ ഇല്ലാത്തതിനാലാണ് ഇത്.
ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 300 റണ്‍സെങ്കിലും എടുത്താലേ വിജയസാധ്യതയുള്ളൂ എന്ന് മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രി പറയുന്നു. സച്ചിന്‍ എന്ന കോഹിനൂര്‍ രത്്നത്തില്‍ തന്നെയാണ് ഇന്ത്യയുടെ ഏക പ്രതീക്ഷയെന്ന് ബ്രിട്ടനിലെ സണ്ടേ ടൈംസ് പത്രം എഴുതുന്നു. സച്ചിന്‍ നേരത്തെ പുറത്തായപ്പോള്‍ കെനിയയ്ക്കെതിരെ ഇന്ത്യ പകച്ചുപോയത് ഇന്ത്യ എത്രമാത്രം സച്ചിനോട് കടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നും പത്രം എഴുതുന്നു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗാംഗുലി, ദ്രാവിഡ്, യുവരാജ് എന്നിവരുടെ കെനിയയ്ക്കെതിരായ പ്രകടനം ആത്മവിശ്വാസം പകരുന്നു. ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു കളികള്‍ ജയിക്കുക വഴി 1985ല്‍ സുനില്‍ ഗവാസ്കറുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ തുടര്‍ച്ചയായ അഞ്ചുവിജയം എന്ന റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഗാംഗുലിയുടെ ടീം. ശ്രീലങ്കയെ തോല്പിച്ച് ആ റെക്കോഡ് ഗാംഗുലിയുടെ ടീം തകര്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
കെനിയയ്ക്കെതിരായ മത്സരത്തില്‍ മോശപ്പെട്ട ഫീല്‍ഡിംഗാണ് ഇന്ത്യയെ വിഷമിപ്പിച്ച ഘടകം. നാല് ഉറപ്പായ ക്യാച്ചുകളാണ് മുഹമ്മദ് കൈഫ്, ദിനേശ്മോംഗിയ എന്നീ മികച്ച ഫീല്‍ഡര്‍മാര്‍ ഉള്‍പ്പെടെ പാഴാക്കിയത്. ഇതിനെതിരെ ക്യാപ്റ്റന്‍ ഗാംഗുലി താക്കീതും നല്കിയിട്ടുണ്ട്. ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഈ പോരായ്മ നികത്തുമോ എന്ന കണ്ടറിയാം.