ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെ കിങ്സ്മീഡ് പിച്ചില്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യ മാര്‍ച്ച് 20 വ്യാഴാഴ്ച കെനിയയെ നേരിടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മണിക്കാണ് മത്സരം തുടങ്ങുക. കെനിയയെ വീഴ്ത്തുന്നതില്‍ കുറഞ്ഞൊരു ലക്ഷ്യം ഇന്ത്യയ്ക്കില്ല. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് നേടാന്‍ ഇതേ വഴിയുള്ളൂ.
കെനിയയുടെ ലക്ഷ്യവും മറിച്ചല്ല. ഒരുതവണ ലോക കപ്പ് നേടിയ രാജ്യമാണ് ഇന്ത്യയെങ്കിലും വിട്ടുകൊടുക്കാന്‍ കെനിയ ഇല്ല.
ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഏഴ് കളികള്‍ തുടര്‍ച്ചയായി ജയിച്ചതിന്റെ വിശ്വാസം ഒരു വശത്ത്. കെനിയയെ കഴിഞ്ഞ കളിയില്‍ മലര്‍ത്തിയടിച്ചതിന്റെ ആത്മബലം മറുവശത്ത്. ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് എന്നീ മൂന്നുമേഖലകളിലും അപാരഫോമിലാണ് ഇന്ത്യന്‍ ടീം. സച്ചിന് പുറമെ സെവാഗും ഗാംഗുലിയും ഫോമിലാണ്. മധ്യനിരയിലാകട്ടെ മുഹമ്മദ് കൈഫും ദ്രാവിഡും യുവരാജും സമ്മര്‍ദ്ദ നേരങ്ങളില്‍ പോലും തിളങ്ങുന്നുണ്ട്. ഇന്ത്യയുടെ പേസ് ആക്രമണത്തിന് ആശിശ് നെഹ്റ, സഹീര്‍ഖാന്‍, ശ്രീനാഥ് എന്നിവരിലൂടെ മൂര്‍ച്ച കൈവന്നിരിക്കുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ കളിയില്‍ മാന്‍ ഓഫ് ദിമാച്ച് അവാര്‍ഡ് നേടുമോ എന്നും ഇന്ത്യക്കാര്‍ ഉറ്റുനോക്കുന്നു. എങ്കില്‍ സച്ചിനാകും ഈ ലോകകപ്പിലെ മികച്ച താരം.
ന്യൂസിലാന്റിനെ നേരിട്ട അതേ ടീമാണ് വ്യാഴാഴ്ചയും ഇറങ്ങുക. ഇന്ത്യയുടെ ലെഗ്സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്നും പുറത്തിരിക്കേണ്ടിവരും. വിജയക്കുതിപ്പില്‍ പോകുന്ന ടീമില്‍ തല്ക്കാലം മാറ്റം വേണ്ടെന്ന അഭിപ്രായമാണ് ഗാംഗുലിയ്ക്ക്.
ടിക്കോളോയുടെ നേതൃത്വത്തിലുള്ള കെനിയയും ആവേശത്തോടെയാണ് ഇറങ്ങുന്നത്. ഈ വിജയം കൂടി നേടിയാല്‍ ലോകകപ്പിലെ ഫൈനലില്‍ എത്താമെന്നതാണ് കെനിയയെ മോഹിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താലേഖകരോടു പോലും സംസാരിക്കാതെ കടുത്ത അച്ചടക്കത്തോടെയാണ് കെനിയ പരിശീലനം നടത്തിയത്. ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ നന്നായി അറിയുന്ന സന്ദീപ് പാട്ടീല്‍ എന്ന കോച്ചില്‍ മുഴുവന്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് കെനിയ.
ഒബൂയ, രവീന്ദു ഷാ എന്നീ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരില്‍ കെനിയ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇവര്‍ തിളങ്ങിയാല്‍ പിന്നെ ടിക്കോളോ, ഒഡോയോ, ഒഡുംബെ എന്നിവര്‍ കൂടി ഒത്തുപിടിച്ചാല്‍ നല്ലൊരു സ്കോര്‍ കെട്ടിപ്പൊക്കാനാകും.
പകലും രാത്രിയുമായി നീളുന്ന മത്സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് മത്സര ഗതി അനുകൂലമാകുമെന്ന് വിശ്വസിക്കുന്നു.
കളികാണാനുള്ള ടിയ്ക്കറ്റുകള്‍ എല്ലാം നേരത്തേ തന്നെ വിറ്റുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ കളികാണാന്‍ ആളുകള്‍ കരിഞ്ചന്തയില്‍ നിന്ന് ടിയ്ക്കറ്റുകള്‍ വാങ്ങുകയാണ്. ടിയ്ക്കറ്റ് വാങ്ങുന്നവര്‍ ഏറെയും ഇന്ത്യാക്കാരാണെന്ന് മാത്രം. കരിഞ്ചന്തയില്‍ 12,000 രൂപവരെയാണ് ടിയ്ക്കറ്റിന്റെ വില.
മഴ കളിയ്ക്ക് ഭീഷണിയായി നില്‍ക്കുന്നുണ്ടെന്നതാണ് ഇന്ത്യാക്കാരെ ദുഖിപ്പിയ്ക്കുന്ന കാര്യം. കൊള്ള വില കൊടുത്ത് കരിഞ്ചന്തയില്‍ നിന്ന് ടിയ്ക്കറ്റ് വാങ്ങി കളികാണാനെത്തുമ്പോള്‍ മഴ ചതിയ്ക്കുമോയെന്ന ഭീതി ഇവര്‍ക്ക് ഇല്ലാതില്ല.