ഡര്‍ബന്‍: മാര്‍ച്ച് 23 ഞായറാഴ്ച ലോകകപ്പിന്റെ കലാശക്കളിയില്‍ കങ്കാരുക്കള്‍ക്ക് നേരിടേണ്ടത് ഗ്രൂപ്പ് മത്സരത്തില്‍ അനായാസം തോല്പിക്കാനായ ആത്മവിശ്വാസമില്ലാത്ത ഒരു സംഘത്തില്‍ നിന്ന് എത്രയോ ദൂരം മുന്നേറിക്കഴിഞ്ഞ പ്രബലരുടെ ടീമിനെയാണ്. ഗാംഗുലിയുടെ ചുണ വീണ്ടെടുത്ത കുട്ടികളെ അല്പം ഭീതിയോടെയേ റിക്കി പോണ്ടിംഗിനും സംഘത്തിനും നേരിടാനാവൂ.
ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല എന്ന വീമ്പോടെയാണ് ആസ്ട്രേല്യ ഫൈനല്‍ കളിക്കുന്നതെങ്കില്‍ ഇന്ത്യ തോറ്റത് ആസ്ട്രേല്യയോട് മാത്രമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആസ്ട്രേല്യയ്ക്ക് മുന്നില്‍ പരുങ്ങിയ ടീമേയല്ല ഇന്ന് ഇന്ത്യ. മക്ഗ്രാത്തിന്റെയും ലീയുടെയും പന്തുകളെ ആത്മവിശ്വാസമില്ലാതെ നേരിട്ട ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ നിലവാരത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. സ്വന്തം കഴിവെന്തെന്ന് കണ്ടെത്തിയിരിക്കുന്നു. ആദം ഗില്‍ ക്രിസ്റിനും മൈക്കല്‍ ബെവനും അടിച്ചുപറത്താവുന്ന ദുര്‍ബലരല്ല ഇപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരുപോലെ ഒന്നാന്തരം ഫോമിലുള്ള മൂന്ന് പേസര്‍മാരെയാണ് ആസ്ട്രേല്യയ്ക്ക് നേരിടേണ്ടത്.
നാലാമത്തെ തവണയാണ് ആസ്ട്രേല്യ ഫൈനലില്‍ കളിക്കുന്നതെങ്കില്‍ ഇന്ത്യയ്ക്കിത് രണ്ടാമത്തെ ഊഴമാണ്. രണ്ട് തവണ കപ്പ് നേടുന്ന ടീമെന്ന സ്ഥാനം വെസ്റിന്റീസിനോടും ആസ്ട്രേല്യയോടുമൊപ്പം പങ്കിടുന്നതില്‍ നിന്ന് ഇന്ത്യയെ അകറ്റാന്‍ കങ്കാരുക്കള്‍ മുഴുവന്‍ കഴിവും പുറത്തെടുത്താലും സംശയമാണ്.
വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ കെനിയയെ അനായാസമായി തോല്പിക്കാനായത് ഇന്ത്യന്‍ ടീമിന് ഒന്നുകൂടി വീര്യം പകര്‍ന്നിട്ടുണ്ട്. പരമ്പരയില്‍ മൂന്നാമത്തെ സെഞ്ച്വറി നേടി റിക്കോഡിട്ട ഗാംഗുലിയുടെയും (111 നോട്ടൗട്ട്) സച്ചിന്റെയും (83) മിന്നുന്ന ബാറ്റിംഗും ഒരിക്കല്‍ കൂടി സംഹാരതാണ്ഡവമാടിയ ബൗളര്‍മാരുടെ പ്രകടനവും ഏകപക്ഷീയമായ ജയമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ മികച്ച നാലിന് 270 എന്ന മികച്ച ടോട്ടലാണ് നേടിയത്. കെനിയ്ക്കെതിരെ ആദ്യമത്സരത്തിലും മാന്‍ ഒഫ് ദ മാച്ചായ ഗാംഗുലി നേടിയ സെഞ്ച്വറി രണ്ട് റിക്കോഡുകള്‍ കുറിച്ചു. ഒരു ലോകകപ്പ് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്‍. ലോകകപ്പ് ടൂര്‍ണമമെന്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ റിക്കോഡില്‍ സച്ചിനും മാര്‍ക്ക് വോയ്ക്കുമൊപ്പം.
ഭീതിയോടെയാണ് കെനിയയുടെ ബാറ്റ്സ്മാന്മാര്‍ ഇന്ത്യയുടെ പേസ് ആക്രമണത്തെ നേരിട്ടത്. സഹീറും ശ്രീനാഥും ഒരു പഴുത് നല്‍കാതെ എറിഞ്ഞപ്പോള്‍ അവര്‍ ക്രീസില്‍ നിന്ന് വിയര്‍ത്തു. നേരത്തേയുള്ള കളിയില്‍ തോല്‍ക്കുമ്പോള്‍ പൊരുതിയാണ് അടിയറവ് പറഞ്ഞതെന്ന ആശ്വാസം 46.2 ഓവറില്‍ 179ന് ഇത്തവണ പുറത്താവുമ്പോഴുണ്ടായിരുന്നില്ല.