മാര്‍ഗോവ: ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ ഏപ്രില്‍ ആറ് വെള്ളിയാഴ്ച നടന്ന അഞ്ചാമത്തെ ഏകദിന ക്രിക്കറ്റ മത്സരത്തിന് കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു. ചോദ്യം ചെയ്യാന്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനമായ പനാജി, കളി നടന്ന ജവഹര്‍ലാല്‍ നെഹ്റുസ്റേഡിയം എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൊലീസ് അടച്ചു പൂട്ടിയത്. ഏപ്രില്‍ ഏഴ് ശനിയാഴ്ച രാത്രിയായിരുന്നു പൊലീസ് നടപടി. അസോസിയേഷന്‍ സെക്രട്ടറി വിനോദ് ഫാല്‍ക്കെ, ട്രഷറര്‍ രമാ ശങ്കര്‍ദാസ് എന്നിവര്‍ക്കെതിരെയാണ് സമന്‍സ് അയച്ചിട്ടുള്ളത്.
മത്സരത്തിനു വേണ്ടി ചുരുങ്ങിയത് 25,000 ടിക്കറ്റുകളെങ്കിലും കരിഞ്ചന്തയില്‍ വിറ്റിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കൂടാതെ തനിക്ക് അനുവദിച്ച 17,300 ടിക്കറ്റുകള്‍ മുഴുവന്‍ നല്‍കിയില്ലെന്ന് പരാതിപ്പെട്ട ചിന്മയ് ഫലാരി എന്ന കരാറുകാരന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. അന്വേഷണം ത്വരിത ഗതിയില്‍ നടക്കുകയാണെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചില ശക്തമായ തെളിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് വക്താക്കള്‍ പറഞ്ഞു.
മത്സരത്തില്‍ ചില വ്യാജ ടിക്കറ്റുകളുണ്ടായിരുന്നതായി ഗോവന്‍ ഫുട്ബോള്‍ അസോസിയേഷനും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനായി സ്റേഡിയത്തിലെ മൂന്നു മുറികള്‍ ഫുട്ബോള്‍ അസോസിയേഷന്‍ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിരുന്നു. ഈ മുറികളിലെ മേശകളില്‍ നിന്ന് വ്യാജ ടിക്കറ്റുകള്‍ ലഭിച്ചുവെന്നാണ് ഫുട്ബോള്‍ അസോസിയേഷന്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ ഈ ടിക്കറ്റുകള്‍ സ്റേഡിയത്തിലേക്കുള്ള കവാടത്തില്‍ പതിക്കാനായി ഉണ്ടാക്കിയ മാതൃകാ ടിക്കറ്റുകളായിരുന്നുവെന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. മത്സരത്തലേന്ന് രാത്രി സ്റേഡിയത്തില്‍ നിലയുറപ്പിച്ച പൊലീസ് ഈ ടിക്കറ്റുകള്‍ പതിക്കാന്‍ സമ്മതിച്ചില്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു.