ക്രിക്കറ്റിലെ വാതുവെപ്പിനെ കളിയുറപ്പിക്കലിനെയും കുറിച്ച് മനോജ് പ്രഭാകര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചിരിക്കുന്നു.
തന്റെ റിപ്പോര്‍ട്ട് പരസ്യമാക്കുകയാണെങ്കില്‍ കോഴവിവാദത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പകുതിയിലധികവും മാറുമെന്ന് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. ബി.സി.സി.ഐ. റിപ്പോര്‍ട്ട് പരസ്യമാക്കുന്നതിലുള്ള എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഉടന്‍ തന്നെ ജനങ്ങളിലേക്കെത്തുന്ന ആ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പ്രസക്തഭാഗങ്ങളും ചുവടെ.
മുന്‍ ക്രിക്കറ്റര്‍മാരും ടീം മാനേജര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 27 പേരാണ് കമ്മീഷന്റെ മുന്നില്‍ തെളിവെടുപ്പിനെത്തിയത്.
റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്ക് ലഭിക്കുന്ന വിവരം കമ്മീഷന്റെ മുഴുവന്‍ യത്നവും ഒരു വൃഥാവേലയായിരുന്നുവെന്നാണ്. പ്രഭാകറിന്റെ സഹകളിക്കാരുടെ മൊഴികളെ അടിസ്ഥാനമാക്കിയാണ് മുഴുവന്‍ വിശകലനവും. പ്രഗത്ഭരായ മാ ധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും നല്‍കിയ മൊഴികള്‍ക്കെല്ലാം കമ്മീഷന്‍ ചുരുങ്ങിയ പ്രാധാന്യമേ നല്‍കിയിട്ടൂള്ളൂ.
ഇന്ത്യന്‍ കളിക്കാരാരും കളിയുറപ്പിക്കലിലും കോഴവാങ്ങലിലും ഉള്‍പ്പെട്ടിട്ടില്ലെന്ന കണ്ടെത്തലിനു പുറമെ മനോജ് പ്രഭാകറിന്റെ ഓരോ ആരോപണങ്ങളെയും കമ്മീഷന്‍ ഖണ്ഡിക്കുന്നുമുണ്ട്.
റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്. പ്രഭാകറിന്റെ ആരോപണങ്ങളില്‍ നിന്നെല്ലാം കളിക്കാരെ മോചിതരാക്കുന്നതാണ് ഒന്നാമത്തെ ഭാഗം. കളി തോല്‍ക്കുന്ന തരത്തിലല്ലാത്ത വാതുവെപ്പില്‍ കളിക്കാര്‍ പങ്കാളികളാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല.
ഇന്ത്യയില്‍ കേസിന്റെ വിശാലതയും സാധ്യതകളും പരിഗണിച്ച്ഞാന്‍ എല്ലാ ക്രിക്കറ്റര്‍മാരുടെയും അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ സ്വീകരിച്ചു.... അതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഏതെങ്കിലും ഇന്ത്യന്‍ കളിക്കാരന്‍ കളിയുറപ്പിക്കലിലോ, കളിയുറപ്പിക്കുന്നതിന്റെ ഭാഗമായി വാതുവെപ്പിലും കോഴ വാങ്ങലുമോ ഉള്‍പ്പെട്ടിരുന്നതായി തെളിയിക്കാന്‍ പര്യാപ്തമല്ല.ക്രിക്കറ്റില്‍ വാതുവെപ്പ് കൂടുതലായുണ്ടെന്നതിന് സംശയമില്ല. മദ്യപാനം പോലെ ലോകാരംഭം മുതലേയുള്ള മനുഷ്യസഹജമായ സ്വഭാവങ്ങളിലൊന്നാണ് വാതുവെപ്പ്. അത്തരം സംഭവങ്ങള്‍ ലോകത്തെവിടെ നിന്നും ഉദാഹരിക്കാവുന്നതുമാണ്... അതിനാല്‍ ഏതെങ്കിലും ഇന്ത്യന്‍ കളിക്കാരന്‍ വാതുവെപ്പിന്റെ പാതയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷെ ഒരു കളി തോറ്റുകൊടുക്കാന്‍ വേണ്ടി അവര്‍ വാതുവെച്ചുവെന്ന് പറയാന്‍മാത്രം തെളിവൊകുളൊന്നും ലഭിച്ചിട്ടില്ല. അങ്ങനെയൊരു കണ്ടെത്തല്‍ നീതീകരണമില്ലാത്തതും അടിസ്ഥാനമില്ലാത്തതുമാണ്.
രണ്ടാമത്തെ ഭാഗം മനോജ് പ്രഭാകറിന്റെ ആരോപണങ്ങളെ അക്കമിട്ട് ഖണ്ഡിക്കുന്നതാണ്. 94-ല്‍ കൊളംബോയില്‍ പാക്കിസ്ഥാനെതിരെ നടന്ന കളി തോറ്റുകൊടുക്കാന്‍ 25 ലക്ഷവുമായി തന്നെ ഒരാള്‍ സമീപിച്ചുവെന്നതും ചില സഹകളിക്കാര്‍ കളി തോറ്റുകൊടുക്കുന്ന തരത്തില്‍ എന്തോ കരാറിലേര്‍പ്പെട്ടിട്ടുണെന്നതും ഉള്‍പ്പെടെ മനോജ് പ്രഭാകര്‍ ഉന്നയിച്ച എട്ടിലധികം ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഈ ഭാഗത്തില്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിങ്ങനെ: മനോജ് പ്രഭാകറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ എനിക്ക് ഒരു മടിയുമില്ല... ആരോപണങ്ങള്‍ പ്രധാനമായും മൊഹമ്മദ് അസ്ഹറുദ്ദീനെതിരെയാണ്. കാണ്‍പൂരില്‍ താന്‍ പതുക്കെ സ്കോര്‍ ചെയ്തത് ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ നിര്‍ദേശപ്രകാരമാണെന്ന പ്രഭാകറിന്റെ ആരോപണം ശരിയല്ലെന്ന് മോംഗിയ നല്‍കിയ മൊഴിതന്നെ തെളിയിക്കുന്നുണ്ട്.ഒരു കളിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ അമീര്‍ സൊഹൈയ്ലും എതിര്‍ടീം ടോസ് നേടി എന്ന് പറഞ്ഞു എന്ന പ്രഭാകറിന്റെ പരാമര്‍ശത്തെ ജഡ്ജ് കൂടുതല്‍ കര്‍ക്കശമായാണ് നേരിടുന്നത്: ക്ലാസ് (ജി)യില്‍ പറഞ്ഞ സംഭവം തീര്‍ത്തും അസത്യമാണ്. അസ്ഹറും സൊഹൈയ്ലും ഒരിക്കലും ഒരേസമയത്ത് ക്യാപ്റ്റന്മാരായിരുന്നിട്ടില്ല... അതു മാത്രമല്ല പ്രഗത്ഭരായ കമന്റേറ്റര്‍മാരുടെ മുന്നില്‍ വെച്ച് എതിര്‍ ടീമാണ് ടോസ് നേടിയതെന്ന് അസ്ഹറും സൊഹൈലും പറയുകയാണെങ്കില്‍ അത് തികച്ചും ബാലിശമാണ്.
തനിക്ക് കോഴ വാഗ്ദാനം ചെയ്തവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ പ്രഭാകറിനോടാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നത് അങ്ങനെ ചെയ്യുന്നത് തന്റെ ജീവിതത്തിനു ദോഷം ചെയ്യുമെന്നായിരുന്നു. എന്നാല്‍ രഹസ്യമായി പേരുകള്‍ വെളിപ്പെടുത്താന്‍ ഞാന്‍ പ്രഭാകറിനോട് അപേക്ഷിച്ചു. ആ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുകയില്ലെന്ന് ഉറപ്പുകൊടുത്തിട്ടും അദ്ദേഹം അത് വെളിപ്പെടുത്തിയില്ല. പേരു വെളിപ്പെടുത്തുകയാണെങ്കില്‍ താന്‍ പ്രൊസിക്യൂട്ട് ചെയ്യപ്പെടുമെന്ന് ഭയക്കുന്നതായാണ് പിന്നീട് പ്രഭാകര്‍ പറഞ്ഞത്. അതില്‍ ഭയപ്പെടേണ്ടെന്ന് കോടതിയിലും ബാറിലും തനിക്കുള്ള പരിചയം വെച്ച് ഞാനദ്ദേഹത്തെ അറിയിച്ചെങ്കിലും പ്രഭാകര്‍ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. സഹകളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജീവന് ഭീഷണിയുള്ളതിനാല്‍ കുറ്റവാളികളുടെ പേര്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറയുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.
12-ഓളം മാധ്യമപ്രവര്‍ത്തകരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ അവസാന കണ്ടെത്തലുകളില്‍ ആ മൊഴികളൊന്നും പ്രതിഫലിച്ചിട്ടില്ല.