ലണ്ടന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒന്നിച്ച് അന്താരാഷ്ട്രക്രിക്കറ്റ് കൗണ്‍സിലിനെ(ഐസിസി) ധിക്കരിച്ച നടപടിയ്ക്കെതിരെ ബ്രിട്ടനില്‍ കടുത്തവിമര്‍ശനം. ബ്രിട്ടനിലെ വാര്‍ത്താമാധ്യമങ്ങള്‍ ഈ നടപടിയെ ക്രിക്കറ്റിലെ അരാജകത്വമെന്നാണ് വിശേഷിപ്പിക്കുന്നത്.
24 വര്‍ഷം മുമ്പ് കെറിപാക്കര്‍ എന്ന മാധ്യമ ബിസിനസ്സുകാരന്‍ സ്വന്തം ടീമുണ്ടാക്കി ലോകമാകെ ക്രിക്കറ്റ് പര്യടനം നടത്തിയതിനു തുല്ല്യമായ വിവാദം എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ പൊതുവെ ഈ വിവാദത്തെയും വിശേഷിപ്പിക്കുന്നത്. സ്വന്തം ടിവി ചാനലിന് ടെസ്റ് ക്രിക്കറ്റിനെ സംപ്രേഷണക്കുത്തക നല്കാത്തതില്‍ പ്രതിഷേധിച്ചാണ് കെറിപാക്കര്‍ സ്വന്തം ടീമുണ്ടാക്കി ലോകമാകെ പര്യടനം നടത്തിയത്.
ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് 1932-33ല്‍ ആസ്ത്രേലിയയും ബ്രിട്ടനും തമ്മിലുണ്ടായ വന്‍വിവാദത്തിന് തുല്ല്യമാണിതെന്നാണ് ബ്രിട്ടനിലെ ദി ടൈംസിന്റെ വിശദീകരണം. പക്ഷെ ആ വിവാദം രണ്ടു രാജ്യങ്ങള്‍ തമ്മിലായിരുന്നെങ്കില്‍ ഇപ്പോഴത്തേത് രണ്ടു രാജ്യങ്ങളും ക്രിക്കറ്റിലെ അന്താരാഷ്ട്രസമിതിയും തമ്മിലാണെന്നും ടൈംസ് പത്രം പറയുന്നു. ഡെന്നീസ് വിവാദം ക്രിക്കറ്റിനെ പിളര്‍ത്തിയേക്കും എന്നാണ് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്.
മാച്ച് ഔദ്യോഗികമോ അനൗദ്യോഗികമോ എന്ന് പ്രഖ്യാപിക്കാന്‍ ഐസിസി ചീഫ് മാല്‍ക്കം സ്പീഡിന് അര്‍ഹതയില്ലെന്ന ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ പ്രഖ്യാപനം ക്രിക്കറ്റില്‍ ഒരു പിളര്‍പ്പിന്റെ സൂചനയാണ് കാണിക്കുന്നതെന്നും ടൈംസ് പ്രവചിക്കുന്നു. ഐസിസി മേധാവിയായിരുന്ന കാലത്ത് ജഗ്മോഹന്‍ ഡാല്‍മിയ ഇംഗ്ലണ്ടില്‍ നടക്കേണ്ടിയിരുന്ന 1987ലെ ലോകകപ്പ് മത്സരം ഇന്ത്യയിലേക്ക് കൊണ്ടുപോയ നടപടിയടക്കം ഒട്ടേറെ ഭിന്നതകള്‍ പുറത്തുവരുമെന്നും ടൈംസ് പത്രം പറയുന്നു.
സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍വച്ച് ക്രിക്കറ്റ് നിയമങ്ങളെ കാറ്റില്‍പറത്തിയെന്നാണ് ദി ടെലിഗ്രാഫിന്റെ ആരോപണം. ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ കൈക്കൊണ്ട തീരുമാനത്തെ വൃത്തികെട്ട ലഹളയെന്നാണ് ടെലിഗ്രാഫിന്റെ വിശേഷണം.