റിയോഡി ജനീറോ: സൗദിയിലെ കായിക രംഗത്തെ മാര്‍ഗ്ഗദശിയായ സാറാ അല്‍ അത്താറിന്റെ പോരാട്ടങ്ങള്‍ ഫലം കാണുന്നു. കടുത്ത യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്ന സൗദിയുടെ അതിര്‍വരമ്പുകളെ തകര്‍ത്തുകൊണ്ടാണ് സാറ റിയോയിലേക്ക് പറന്നത്. സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തുനിന്നാണ് ട്രാക്കിലേക്ക് പടക്കുതിരയുടെ കരുത്തുമായി സാറാ പൊരുതിക്കയറുന്നത്. ശിരസുമുതല്‍ പാദം വരെയുള്ള വസ്ത്രം ധരിച്ചുകൊണ്ട് അമ്മയ്‌ക്കൊപ്പം 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയ സാറാ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ആദ്യത്തെ സൗദി വനിതയാണ്.
റിയോ ഒളിംപിക്‌സ്: സിറിയയില്‍ നിന്ന് ഒളിംപിക്‌സിലേക്കുള്ള പെണ്‍ പോരാട്ടം
നാല് സൗദി വനിതകള്‍ കൂടി പങ്കെടുക്കുന്ന 42 കിമീ മാരത്തണിലാണ് 23 കാരിയായ സാറ മത്സരിക്കുക. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഏഴ് പുരുഷ ടീമംഗങ്ങള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് സാറ റിയോയിലെത്തിയത്. ലിംഗ വിഭജം നിലനില്‍ക്കുന്നതിനാല്‍ ഒളിംപിക്‌സ് കമ്മറ്റി വെബ്ബ്‌സൈറ്റില്‍ സൗദിയെ പ്രതിനിധീകരിക്കുന്ന താരങ്ങളുടെ പേരുപോലും പരാമര്‍ശിച്ചിരുന്നില്ല. ജുഡോക്ക വുജൂദ് ഫഹ്മി, ഫെന്‍സിംഗ് താരം ലുബ്‌ന അല്‍ ഒമൈര്‍, നൂറ് മീറ്ററില്‍ മത്സരിക്കുന്ന കാരിമാന്‍ അബു അല്‍ ജദെയ്ല്‍ എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മറ്റ് വനിതകള്‍. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നേരിട്ട് യോഗ്യത നേടാതിരുന്ന വനിതാ താരങ്ങള്‍ ഒളിംപിക്‌സില്‍ മത്സരിക്കുന്നത്.
Read also: റിയോ ഒളിംപിക്‌സ്: എന്താണ് ലക്ഷ്വറി സെക്‌സ് സ്യൂട്ട്, പരീക്ഷിക്കൂ...
സൗദിയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാക്കിലിറങ്ങാനുള്ള കരുത്ത് നല്‍കുന്നതിനാണ് ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയതെന്നാണ് സാറയുടെ വിശദീകരണം. സൗദിയിലെ സ്ത്രീകള്‍ക്ക് കായിക രംഗത്ത് ഭാഗമാകുക എളുപ്പമല്ല, ലണ്ടന്‍ ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള വഴി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം കാലിഫോര്‍ണിയയിലെ മാമോത്ത് ലെയ്ക്കിലെ വനിതാ താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിശീലനം നടത്തുന്നത്.