റിയോ ഡി ജനീറോ: ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ മുപ്പത്തിയൊന്നാമത് ആധുനിക ഒളിംപിക്‌സിന് തിരിതെളിഞ്ഞു. ബ്രസീലിന്റെ ആദ്യത്തെ ഒളിംപിക്‌സാണ് ഇത്. ബ്രസീലിന്റെ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയുടെയും. ഇന്ത്യന്‍ സമയം നാലരയോടെയാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. ആതിഥേയരായ ബ്രസീലിന്റെ മുന്‍ മാരത്തോണ്‍ താരമായ വാന്‍ഡര്‍ ലിയാണ് ഒളിംപിക് ദീപം തെളിച്ചത്.
റിയോ ഒളിംപിക്സ് ഓൺ.. ഈ 10 ഇന്ത്യക്കാരെ കരുതിയിരിക്കുക.. മെഡൽ പ്രതീക്ഷയാണ്...
മുപ്പത്തിയൊന്നാമത് ഒളിംപിക്‌സ് റിയോ ഡി ജനീറോയില്‍ തുടങ്ങുമ്പോള്‍ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. പോര്‍ച്ചുഗീസ് അക്ഷരമാലാ ക്രമത്തിലാണ് ഒളിംപിക് ടീമുകള്‍ വേദിയിലെത്തിയത്. യു എ ഇ, സ്‌പെയിന്‍, യു എസ് ടീമുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീം ഗ്രൗണ്ടിലേക്ക് വന്നു. ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
വര്‍ണാഭമാണ് മാരക്കാനയിലെ ഉദ്ഘാടന ചടങ്ങുകള്‍. എന്നാല്‍ ലളിതവും. ലാറ്റിനമേരിക്കയുടെ ജീവവായുവായ സംഗീതം, നിറങ്ങള്‍, നൃത്തരൂപങ്ങള്‍ തുടങ്ങിയവയുടെ ഒരു മേളമായിരുന്നു. ബ്രസീലിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സെയ്‌ലറാണ് മൂന്നരമണിക്കൂര്‍ നേരത്തെ ഒളിംപിക്‌സ് ഉദ്ഘാടപ്പരിപാടി അണിയിച്ചൊരുക്കിയത്. വിവിധ ഇനങ്ങളിലായി 205 രാജ്യങ്ങള്‍ ഒളിംപിക്‌സില്‍ മത്സരിക്കും. ആഗസ്ത് 21 വരെ ലാറ്റിനമേരിക്കയ്ക്കും ബ്രസീലിനും ഇനി ഉറക്കമില്ലാത്ത രാവുകള്‍.