റിയോ: സഹോദരിക്കൊപ്പം കടല്‍നീന്തിക്കടന്ന് ജര്‍മനിയില്‍ അഭയാര്‍ഥിയായി കഴിയുന്ന യുസ്ര മാര്‍ഡിനിക്ക് വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ് ളൈ നീന്തലില്‍ സെമിയിലെത്താനായില്ല. മത്സരത്തില്‍ നാല്‍പത്തിയൊന്നാം സ്ഥാനക്കാരിയായാണ് പതിനെട്ടുകാരിയായ ഈ അഭയാര്‍ഥി സുന്ദരി മടങ്ങുന്നത്.
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലിന്റെ ഒന്നാം ഹീറ്റ്‌സില്‍ 1:09.21 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്തതോടെയാണ് മാര്‍ഡിനി ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ദുരന്തങ്ങളുടെ നടുവില്‍ നിന്നും ഒളിംപിക്‌സിനെത്തി വീരോചിത പ്രകടനം കാഴ്ചവെച്ച പെണ്‍കുട്ടിക്ക് ലോകമെങ്ങു നിന്നും വന്‍ അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാല്‍ സെമിയിലെത്തും മുന്‍പ് മര്‍ഡിനിക്ക് തോല്‍വി പിണഞ്ഞു. 55.84 സെക്കന്‍ഡില്‍ ഒളിംപിക് റെക്കാഡോടെ ഫിനിഷ് ചെയ്ത സ്വീഡന്റെ സാറ യോസ്‌ട്രേമിനാണ് സ്വര്‍ണം. മെഡലൊന്നുമില്ലാതെയാണ് മടങ്ങുന്നതെങ്കിലും തലയുയര്‍ത്തിപ്പിടിച്ചാണ് മാര്‍ഡിനി ജര്‍മനിയിലേക്ക് വിമാനം കയറുക.
അഭയാര്‍ഥികള്‍ക്കായി പ്രത്യേക ടീം ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഒളിംപിക് കമ്മിറ്റിയുടെ പതാകയേന്തിയാണ് ഇവര്‍ റിയോയില്‍ മാര്‍ച്ചുപാസ്റ്റില്‍ പങ്കെടുത്തത്. സിറിയയില്‍ നിന്നും ഈജിയന്‍ കടല്‍ വഴി ഗ്രീസിലേക്കുള്ള യാത്രാമധ്യേ ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ നീന്തിയാണ് മാര്‍ഡിനി പ്രാണനും കൊണ്ട് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെത്തിയത്. അവിടെ നിന്ന് പിന്നീട് ജര്‍മനിയിലേയ്ക്ക് കടന്ന് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു.