ധര്‍മശാല: ഹുദ് ഹുദില്‍ ഒലിച്ചുപോയ മൂന്നാം ഏകദിനത്തിന് ശേഷം പരമ്പരയില്‍ മേല്‍ക്കൈ നേടാനുറച്ച് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും വെള്ളിയാഴ്ച വീണ്ടും ഇറങ്ങുന്നു. വിശാഖപട്ടണത്തെ കളി മുടങ്ങിയതോടെ പരമ്പര നാല് മത്സരങ്ങളുടേതായി ചുരുങ്ങിയ സാഹചര്യത്തില്‍ ബാക്കിയുള്ള രണ്ട് കളികളും രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. ഓരോ കളികള്‍ ജയിച്ച് ഇരു ടീമുകളും തുല്യനിലയിലാണ് ഇപ്പോള്‍.
കൊച്ചിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യ ഫിറോസ് ഷാ കോട്‌ലയിലെ രണ്ടാമത്തെ കളിയില്‍ ജയിച്ചു. വിരാട് കോലി ഫോമിലെത്തിയതും ബൗളിംഗ് നിര പിടിമുറുക്കിയതും ദില്ലിയില്‍ ഇന്ത്യന്‍ ടീമിന് തുണയായി. എന്നാല്‍ ഓപ്പണിംഗ് ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. രോഹിത് ശര്‍മ ടീമിലെത്തുന്നതോടെ ഈ പ്രശ്‌നം തീരും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ലോകകപ്പിന് മുമ്പേ നാട്ടില്‍ ഇന്ത്യയ്ക്ക് കിട്ടുന്ന അവസാനത്തെ സന്നാഹ മത്സരമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര. ഓസ്‌ട്രേലിയ - ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിനുളള ടീമിനെ തയ്യാറാക്കാന്‍ ഇന്ത്യയ്ക്ക് ഇതിലും നല്ല അവസരമില്ല എന്ന് സാരം. ഓപ്പണിംഗ് ആണ് ബാറ്റിംഗിലെ ഏറ്റവും വലിയ പ്രശ്‌നം. ശിഖര്‍ ധവാനും രഹാനെയും രോഹിതും ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യും എന്ന് കണ്ടറിയണം.
റെയ്‌ന, കോലി, ധോണി എന്നിവരടങ്ങുന്ന മധ്യനിര ഭേദപ്പെട്ടതാണ്. ബൗളിംഗില്‍ രണ്ട് സ്പിന്നര്‍മാര്‍ സാന്നിധ്യം ഉറപ്പിച്ച സ്ഥിതിക്ക് ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെ കളിക്കണം എന്നത് നിര്‍ണായകമാണ്. ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയില്ല എന്നതാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രശ്‌നം. കൊച്ചിയില്‍ തകര്‍ത്തടിച്ച അവര്‍ ദില്ലിയില്‍ ജയത്തിന്റെ വക്കില്‍ നിന്നാണ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.