ടോക്കിയോ: നീണ്ട നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാര് കൂടിയായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന് പിന്നാലെ ശ്രീജേഷിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.
മത്സരത്തിൽ ബ്രിട്ടന് നിരവധി പെനാൽറ്റി കോർണർ അവസരങ്ങളാണ് ലഭിച്ചത്. അതെല്ലാം തടുക്കുന്നതിൽ ശ്രീജേഷും ഇന്ത്യൻ പ്രതിരോധവും വിജയിച്ചപ്പോൾ കരിയറിലെ ഏറ്റവും നിർണായക നേട്ടത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമാണ് ശ്രീജേഷ്. നായകനായും യുവതാരങ്ങൾക്ക് മെന്ററായുമെല്ലാം ഗോൾപോസ്റ്റിന് മുന്നിലെന്ന പോലെ നിറഞ്ഞു നിൽക്കുകയാണ് ഈ മലയാളി താരം.
ടീം ഇന്ത്യയുടെ ചരിത്രവിജയത്തിൽ പിആർ ശ്രീജേഷ് ഒരിക്കൽക്കൂടി ഒരു രക്ഷകന്റെ കുപ്പായത്തിലെത്തി. കളിക്കിടെ ഇന്ത്യൻ കീപ്പർക്ക് 8 പെനാൽറ്റി കോർണറുകൾ പ്രതിരോധിക്കേണ്ടി വന്നു. ശ്രീജേഷിന്റെ മികച്ച പ്രകടനത്തിനെ പ്രശംസിച്ച നിരവധി ആരാധകരാണ് രംഗത്തെത്തിയത്. "ഇന്ത്യൻ വൻമതിൽ" എന്നാണ് പലരും ശ്രീജേഷിനെ വിശേഷിപ്പിച്ചത്. ആ മതിലിനെ കുമ്പിടാമെന്നും ചിലർ പറയുന്നു.
മല്‍സരത്തില്‍ ഒരു പെനല്‍റ്റി കോര്‍ണര്‍ പോലും ലഭിക്കാതിരുന്നിട്ടും മൂന്നു ഗോളുകള്‍ ഇന്ത്യക്കു നേടാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകള്‍ ബ്രിട്ടന്റെ താളം തെറ്റിക്കുകയായിരുന്നു. അറ്റാക്കിങ് ഗെയിമായിരുന്നു ബ്രിട്ടന് കാഴ്ചവച്ചത്. തുടക്കത്തില്‍ തന്നെ പെനല്‍റ്റി കോര്‍ണര്‍ അവര്‍ നേടിയെടുത്തെങ്കിലും ഇന്ത്യ അതു വിഫലമാക്കി.
ബ്രിട്ടന് തുടരെ പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷും പ്രതിരോധനിരയും ചേര്‍ന്ന് ഇവയെല്ലാം വിഫലമാക്കിക്കൊണ്ടിരുന്നു. മികച്ച നിരവധി സേവുകളാണ് നാലാം ക്വാര്‍ട്ടറില്‍ ശ്രീജേഷിന്റെ ഭാഗത്തു നിന്നും കണ്ടത്. ഒടുവില്‍ മല്‍സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മൂന്നാമത്തെ ഗോളും നേടിയ ഇന്ത്യ ജയവും സെമി ടിക്കറ്റും ഉറപ്പാക്കി.