പാരീസ്: ഒരിക്കൽ കൂടി ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ സ്വപ്‌ന മുന്നേറ്റം സാധ്യമായിരിക്കുകയാണ്, അതിന് ചുക്കാൻ പിടിച്ചതാവട്ടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ അസാധ്യ പ്രകടനവും. ബ്രിട്ടനെതിരായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചു കയറിയത്. ശ്രീജേഷിന്റെ മിന്നും സേവുകളുടെ ബലത്തിൽ ഒരിക്കൽ കൂടി ടീം മുന്നേറ്റം നടത്തിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ മലയാളി താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ഇപ്പോൾ.
ശ്രീജേഷിനെ ഇതിഹാസമെന്നും, ഇന്ത്യയുടെ വൻ മതിൽ ആണെന്നുമൊക്കെ വിശേഷിപ്പിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്‌റ്റുകൾ പങ്കുവയ്ക്കുന്നത്. ശ്രീജേഷ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മറിച്ചായേനെ എന്നും ഇന്ത്യയുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷകൾ പാതിവഴിയിൽ വീണുടഞ്ഞേനെയെന്നും ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

മന്ത്രി കിരൺ റിജുജു, ബാഡ്‌മിന്റൺ താരം സൈൻ നെഹ്‌വാൾ, ക്രിക്കറ്റർ ദേവദത്ത് പടിക്കൽ എന്നിങ്ങനെ നിരവധി പ്രമുഖരാണ് ഇന്ത്യൻ ജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഭിനന്ദനം അറിയിച്ചു രംഗത്ത് വന്നിരിക്കുന്നത്. കൂടുതൽ പേരും ശ്രീജേഷിന്റെ പ്രകടന മികവ് തന്നെയാണ് എടുത്തുപറയുന്നത്. ജയത്തോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ കൂടുതൽ സജീവമാക്കാൻ ഇന്ത്യൻ ടീമിനായി എന്നതാണ് പ്രത്യേകത.
ക്വാർട്ടറിൽ ഇന്ത്യയും ബ്രിട്ടനും ഏറ്റുമുട്ടിയപ്പോൾ
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇന്ത്യ പത്ത് പേരായി ചുരുങ്ങിയിരുന്നു. അത് തിരിച്ചയായെവെങ്കിലും മികച്ച ഡ്രാഗ് ഫ്ലിക്കിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് രണ്ടാം പാദത്തിൽ ലീഡ് നേടി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ ഹാഫ്ടൈമിന് മുമ്പ് ലീ മോർട്ടൺ സമനില നേടിയതോടെ ബ്രിട്ടനും മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
രണ്ടാം പകുതിയിൽ രണ്ട് പാദങ്ങളിലുമായി, ബ്രിട്ടൻ ഒന്നിലധികം മികച്ച അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും അതൊന്നും ഗോളിലേക്ക് വഴിമാറിയില്ല. ഇന്ത്യൻ കാസ്‌റ്റോഡിയൻ പിആർ ശ്രീജേഷ് തന്നെയായിരുന്നു ബ്രിട്ടനും ഗോളുകൾക്കും ഇടയിലെ ഏക തടസം. ഒടുവിൽ ഒരാളുടെ കുറവ് ഉണ്ടായിരുന്നിട്ടും ധീരമായി പൊരുതിയ ഇന്ത്യൻ ടീം മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
ഷൂട്ടൗട്ടിലും ഇന്ത്യയുടെ വിധി നിർണയിച്ചത് പിആർ ശ്രീജേഷ് എന്ന പരിചയ സമ്പന്നനായ പോരാളിയായിരുന്നു. ബ്രിട്ടന്റെ ആദ്യ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിൽ എത്തിയെങ്കിലും മൂന്നാമത്തെ ഷോട്ട് മിസാവുകയും നാലാമത്തേത് ശ്രീജേഷ് തടഞ്ഞിടുകയും ചെയ്‌തതോടെ ഇന്ത്യയ്ക്ക് കൃത്യമായ മേൽക്കൈ ലഭിച്ചു.
ഒടുവിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. നാലാം ഷോട്ട് എടുക്കാൻ ഇന്ത്യയ്ക്ക് വേണ്ടി എത്തിയത് രാജ്‌കുമാർ പാൽ. അങ്ങനെയൊന്നും ലക്ഷ്യം പിഴയ്ക്കാതെ രാജ്‌കുമാറിന് ഒളിമ്പിക്‌സ് വേദിയും മറ്റൊന്നായിരുന്നില്ല. ഒടുവിൽ ഇന്ത്യയുടെ വിജയമുറപ്പിച്ച ഷോട്ട് ബ്രിട്ടൻ ഗോൾ കീപ്പർ മറികടന്ന് പോവുമ്പോൾ ഇന്ത്യൻ ടീം ഒന്നാകെ ആഹ്ളാദതിമിർപ്പിൽ ആറാടുകയായിരുന്നു.