പാരീസ്: ഒളിമ്പിക്‌സിൽ ഏറെ പ്രതീക്ഷയോടെ ഇന്ത്യ ഉറ്റു നോക്കിയ ഇനങ്ങളിൽ ഒന്നായിരുന്നു ഗുസ്‌തി. അതിൽ പക്ഷേ വിചാരിച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പലരുടെയും മെഡൽ ഇല്ലാതായത് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്. നിഷാ ദഹിയയ്ക്ക് പരിക്കാണ് വില്ലനായതെങ്കിൽ വിനേഷ് ഫോഗട്ടിനെ ചതിച്ചത് അമിതഭാരമാണ്.
അതേ പാത പിന്തുടർന്ന് കൊണ്ടാണ് ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന റീതിക ഹൂഡയും പാരീസിൽ മുന്നേറ്റം നടത്തിയത്. എന്നാൽ മെഡൽ പ്രതീക്ഷകൾ പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങാനായിരുന്നു താരത്തിന്റെയും വിധി. വനിതകളുടെ 76 കിലോഗ്രാം ഫ്രീ സ്‌റ്റൈൽ ക്വാർട്ടർ മത്സരത്തിലാണ് റീതിക പൊരുതി തോറ്റത്.

തോറ്റെന്ന് സാങ്കേതികമായി പറയുന്നത് പോലും തെറ്റാണ്. ഇരുവരുടെയും പോയിന്റ് നില ഒരേപോലെ ആയിരുന്നു എന്നത് തന്നെ കാരണം. മത്സരത്തിനൊടുവിൽ സ്കോറുകൾ സമനിലയിലായതിനെത്തുടർന്ന് പോയിന്റ് കൗണ്ട്ബാക്ക് റൂളിലൂടെ റീതികയ്ക്ക് സെമി ടിക്കറ്റ് നഷ്‌ടമാവുകയായിരുന്നു. ഗുസ്‌തിയിലെ കൗണ്ട്ബാക്ക് നിയമം പലർക്കും അറിയാൻ വഴിയില്ല. എന്താണ് അതെന്ന് നോക്കാം...
അതിന് മുൻപ് എന്താണ് മത്സരത്തിൽ നടന്നതെന്ന് നോക്കാം. രണ്ട് പേരും അടിയും തിരിച്ചടിയുമായി മികച്ച പോരാട്ടം തന്നെയായിരുന്നു കാഴ്‌ച വച്ചിരുന്നത്. കൂടുതൽ പ്രതിരോധത്തിൽ നിന്നതിനെ തുടർന്ന് ഐപെറിക്ക് പിഴ ലഭിച്ചതോടെ റീതിക ഒരു പോയിന്റ് നേടി മത്സരത്തിൽ ലീഡ് നേടിയെടുക്കുകയായിരുന്നു, എന്ന് വെച്ചാൽ ഒന്നും ചെയ്യാതെ കിട്ടിയ പോയിന്റ് എന്നർത്ഥം.
എന്നാൽ മത്സരം പുരോഗമിക്കവേ ഐപെറി ഒരു പോയിന്റ് നേടുകയായിരുന്നു. ഇതോടെ പോയിന്റ് നില ഒരേപോലെ ആയി. അവിടെയാണ് വിജയിയെ തീരുമാനിക്കാനുള്ള കൗണ്ട് ബാക്ക് റൂളിന്റെ വരവ് നടന്നത്. ഇത് പ്രകാരം ഐപെറിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എന്താണ് കൗണ്ട് ബാക്ക് റൂൾ?
ഒരു മത്സരത്തിനൊടുവിൽ രണ്ട് ഗുസ്‌തി താരങ്ങൾക്കും ഒരേ സ്‌കോർ ലഭിക്കുമ്പോൾ പ്രയോഗിക്കുന്ന നിർണായക ടൈ-ബ്രേക്കിംഗ് മാനദണ്ഡമാണ് കൗണ്ട്ബാക്ക് റൂൾ. യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമങ്ങൾ അനുസരിച്ച്, സ്‌കോറുകൾ സമനിലയിലാകുമ്പോൾ വിജയിയെ മൂന്ന് മാനദണ്ഡങ്ങളാലാണ് തീരുമാനിക്കുക.
കൂടുതൽ ഹോൾഡുകൾ, ഏറ്റവും കുറഞ്ഞ കോഷനുകൾ, ഏറ്റവും ഒടുവിൽ അവസാന ടെക്‌നിക്കൽ പോയിന്റ് നേടിയത് ആരാണ് എന്നതും. ഇതോടെയാണ് നിയമം ഐപെറിക്ക് അനുകൂലമായത്. അവസാന പോയിന്റ് നേടിയതിനാൽ തന്നെ ഐപെറിക്ക് സെമി ടിക്കറ്റും മത്സരത്തിലെ ജയവും കിട്ടിയപ്പോൾ റീതികയ്ക്ക് നിരാശയായിരുന്നു ഫലം.