പാരീസ്: ഇന്ത്യൻ ബാഡ്‌മിന്റൺ ലോകത്തെ സംബന്ധിച്ച് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഒളിമ്പിക്‌സ് അല്ല കടന്നുപോവുന്നത്. മെഡൽ പട്ടികയിൽ ഒരു താരത്തിന് പോലും പേർ ചാർത്താൻ കഴിയാതെ പോയ ഇത്തവണത്തെ ഒളിമ്പിക്‌സ് ക്യാമ്പയിനിൽ പലരുടെയും തോൽവി ഞെട്ടിക്കുന്നതായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഈ തോൽവിക്ക് പിന്നാലെ കഴിഞ്ഞ ദിവസം വലിയ വിവാദങ്ങളാണ് പൊട്ടിപുറപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ കോച്ചും മുൻ ബാഡ്‌മിന്റൺ താരവുമായിരുന്ന പ്രകാശ് പദുക്കോൺ ടീമിനെ വിമർശിച്ചു രംഗത്ത് വന്നതാണ് വലിയ വിവാദമായത്. ലക്ഷ്യ സെന്നിന്റെ തോൽവിക്ക് പിന്നാലെയായിരുന്നു പ്രകാശ് പദുക്കോണിന്റെ കടുത്ത വിമർശനം. താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നായിരുന്നു പ്രകാശ് പദുക്കോൺ പറഞ്ഞത്.

ഇതിന് പിന്നാലെ പ്രകാശ് പദുക്കോണിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയർന്നത്. നിരവധി ആരാധകരും മുൻ താരങ്ങളും ഉൾപ്പെടെ പദുക്കോണിനെതിരെ രംഗത്ത് വന്നിരുന്നു. അവസാന നിമിഷം വരെ പൊരുതി കീഴടങ്ങിയ ലക്ഷ്യയുടെ പ്രകടനത്തെ പദുക്കോൺ വിലകുറച്ചു കാണുകയായിരുന്നു എന്നാണ് പലരും ആരോപിച്ചത്.
പ്രകാശ് പദുക്കോൺ കുപിതനായതിന്റെ കാരണം?
ലക്ഷ്യ സെൻ, പിവി സിന്ധു ഉൾപ്പെടെയുള്ള വൻ താരനിര അണിനിരന്ന ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മൂന്ന് വരെ മെഡലുകൾ ബാഡ്‌മിന്റണിൽ നിന്ന് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതൊക്കെയും അസ്ഥാനത്താവുന്ന കാഴ്‌ചകളായിരുന്നു അവിടെ ഉണ്ടായത്. പ്രണോയ്, സാഥ്വിക്-ചിരാഗ് സഖ്യം ഉൾപ്പെടെ ആർക്കും മെഡലിൽ ഒന്ന് തൊടാൻ അവസരം കിട്ടിയില്ല.
ഇതോടെയാണ് പരിശീലകനായ പ്രകാശ് പദുക്കോൺ പൊട്ടിത്തെറിച്ചത്. ഇന്ത്യൻ സർക്കാരും സായിയും ഫെഡറേഷനും ഉൾപ്പെടെ എല്ലാവിധ പിന്തുണകളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടും ഇന്ത്യയ്ക്ക് ഒരു മെഡൽ പോലും നേടാനായില്ല എന്നതാണ് പ്രകാശ് പദുക്കോണിനെ ചൊടിപ്പിച്ചത്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അതൃപ്‌തി പിന്നിലെ പ്രധാന കാരണവും.
കൂടാതെ ലക്ഷ്യ സെൻ ആവട്ടെ മത്സരത്തിൽ ആദ്യ സെറ്റ് മികച്ച മുന്നേറ്റത്തോടെ നേടുകയും എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ വേണ്ടത്ര മികവ് കാട്ടാതെ വരികയും ചെയ്‌തതോടെ പദുക്കോൺ പ്രതികരിക്കുകയായിരുന്നു. എന്തായാലും ഇന്ത്യൻ ബാഡ്‌മിന്റണിൽ വലിയ അലയൊലികളാണ് പദുക്കോണിന്റെ നടപടി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന ആദ്യ പുരുഷതാരം എന്ന നേട്ടമാണ് ലക്ഷ്യ സെന്നിന് കൈയിൽ നിന്ന് വഴുതി പോയത്. മലേഷ്യൻ താരം ലീയ്ക്ക് എതിരെ ആദ്യ സെറ്റ് പിടിച്ച ലക്ഷ്യ ജയിക്കുമെന്ന പ്രതീതി നിലനിർത്തിയെങ്കിലും അവസാന നിമിഷം പടിക്കൽ കലമുടയ്ക്കുകയായിരുന്നു.