പാരീസ്: ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ പ്രതീക്ഷകളെയെല്ലാം തകർത്തുകൊണ്ട് കൊണ്ട് ബാഡ്‌മിന്റണിൽ ലക്ഷ്യ സെന്നിനും, ഷൂട്ടിങ് മിക്‌സഡ് സ്‌കീറ്റിങ് ടീമിനും തോൽവി. വെങ്കല മെഡൽ പോരാട്ടത്തിലാണ് ഇവരുടെ തോൽവി. മലേഷ്യൻ താരം ലീയോടാണ് ലക്ഷ്യ പരാജയമറിഞ്ഞത്. മറുവശത്ത് ഷൂട്ടിങിൽ ചൈനയോടായിരുന്നു വെങ്കല മെഡൽ മത്സരത്തിൽ അനന്ത്ജീത്- മഹേശ്വരി സഖ്യത്തിന്റെ ഞെട്ടിക്കുന്ന തോൽവി.
ആദ്യ സെറ്റിൽ തന്നെ തന്റെ മേൽക്കൈ ലക്ഷ്യ വ്യക്തമായി പ്രകടമാക്കിയിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. പലപ്പോഴും ലക്ഷ്യയുടെ വേഗത്തിനും ചടുലതയ്ക്കും മുൻപിൽ മലേഷ്യൻ താരം കളിമറക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ തുടക്കത്തിലെ ആലസ്യത്തിൽ നിന്ന് പതിയെ പുറത്തുവന്ന ലീ പിന്നീട് ലക്ഷ്യക്ക് വെല്ലുവിളി ഉയർത്താൻ തുടങ്ങിയിരുന്നു.

എന്നാൽ ഒന്നാം ഗെയിമിൽ ആദ്യം മുതൽ ലീഡ് കൈവിട്ടു കൊടുക്കാതെ മുന്നേറാൻ ലക്ഷ്യക്ക് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റ് മുതൽ ലീ ആളാകെ മാറിയതാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലീക്ക് ആദ്യ ഗെയിമിൽ ലക്ഷ്യ ഒരുക്കിയ ചക്രവ്യൂഹം ഭേദിക്കാൻ കഴിഞ്ഞില്ല. കൃത്യമായ മുന്നേറ്റം പ്രകടമാക്കിയ ലക്ഷ്യ ആദ്യ സെറ്റ് പിടിച്ചെടുത്തു. 21-13 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ ജയം.
തുടർന്ന് രണ്ടാം സെറ്റിലും തുടക്കത്തിൽ ആക്രമിച്ചു കളിക്കാനാണ് ലക്ഷ്യ സെൻ ശ്രമിച്ചത്. തുടക്കത്തിൽ ഇത് താരത്തിന് പോയിന്റുകൾ നേടിക്കൊടുത്തു. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ലീ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ തുടങ്ങിയതോടെ ലക്ഷ്യക്ക് പിന്നോട്ട് പോവേണ്ടി വന്നു. തുടക്കത്തിൽ മുന്നിലായിരുന്ന താരം ഒടുവിൽ ലീ ലീഡെടുക്കുന്നത് നോക്കി നിൽക്കേണ്ടി വന്നു.
എന്നാൽ പൊരുതി കയറിയ ലക്ഷ്യ മലേഷ്യൻ താരത്തിനൊപ്പം എത്തിയെങ്കിലും ലീഡ് നേടാൻ കഴിഞ്ഞില്ല. ഒപ്പത്തിനൊപ്പമാണ് ഇരുവരും പിന്നീട് മുന്നോട്ട് പോയത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇരുവരും പിന്നീട് നീങ്ങിയത്. എന്നാൽ ഒടുവിൽ മലേഷ്യൻ താരം സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെ 1-1 നിലയിലേക്ക് മത്സരം മാറി.
നിർണായകമായ മൂന്നാം സെറ്റിലേക്ക് അങ്ങനെ മത്സരം നീങ്ങി. തുടക്കത്തിൽ തന്നെ മത്സരം പിച്ചെടുക്കണമെന്ന വാശിയോടെ ആണ് ലീ കളിച്ചതെന്ന് വ്യക്തം. ലക്ഷ്യയ്ക്ക് ഒരവസരവും നൽകാതെ ആയിരുന്നു താരത്തിന്റെ മുന്നേറ്റം. നല്ല മുന്നേറ്റം തന്നെ പ്രകടമാക്കിയ ലീ ലക്ഷ്യയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ഒടുവിൽ അനിവാര്യമായ തോൽവിയുമായി ലക്ഷ്യക്ക് മടക്കം. 21-11 എന്ന സ്കോറിനായിരുന്നു ലീയുടെ ജയം.
അതേസമയം, ഷൂട്ടിങ്ങിൽ മിക്‌സഡ് സ്‌കീറ്റ് ടീമിനത്തിൽ ചൈനയോട് ആയിരുന്നു ഇന്ത്യയുടെ തോൽവി. മറ്റൊരു മത്സരത്തിൽ കൂടി ഇന്ത്യക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്‌തിപെടേണ്ടി വരുന്ന കാഴ്‌ചയാണ് കണ്ടത്. വെങ്കല മെഡൽ മത്സരം 44-43 എന്ന സ്‌കോറിനായിരുന്നു ചൈന നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി അനന്ത്ജീത് സിങ്- മഹേശ്വരി ചൗഹാന്‍ എന്നിവരാണ് മത്സരിച്ചത്. ഇതോടെ ഇന്നത്തെ രണ്ട് മെഡൽ പ്രതീക്ഷകളും അസ്‌തമിച്ചു.
ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയകുതിപ്പ്
ഇന്നത്തെ വെങ്കല മെഡൽ പ്രതീക്ഷകളായിരുന്ന രണ്ട് പോരാട്ടങ്ങളിലും തോറ്റെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്രം കുറിച്ച ദിവസമായിരുന്നു ഇത്. ഇന്ത്യൻ വനിതാ ടീം റൊമേനിയയെ തകർത്ത് ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്, മണിക ബത്ര നയിച്ച ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയം കൊയ്‌തത്, അതും റാങ്കിങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്. റൊമേനിയയെ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.