ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് പി.വി സിന്ധു. ഇത്തവണ ബാഡ്മിന്റണിൽ താരം ഇന്ത്യയ്ക്ക് സ്വർണം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഓരോ കായിക പ്രേമിയും. സിന്ധുവിനൊപ്പം എന്നും ചേർത്തു വായിക്കപ്പെട്ട പേരായിരുന്നു ഇന്ത്യയുടെ ഇതിഹാസ പരിശീലകൻ പുല്ലേല ഗോപിചന്ദ്. എന്നാൽ ഒളിംപിക്സ് വേദിയിൽ സിന്ധുവിനൊപ്പം ഗോപിചന്ദില്ല. പരിശീലകനായ ശേഷം ആദ്യമായാണ് ഇങ്ങനെ സാഹചര്യം ഗോപിചന്ദിന്റെ കരിയറിലുണ്ടാകുന്നത്.
ഒളിംപിക്സിൽ ഗോപിചന്ദിന്റെ പരിശീലനത്തിൽ ഇന്ത്യ ഒളിംപിക്സിൽ ഒരു വെങ്കലവും വെള്ളിയും നേടിയിട്ടുണ്ട്. 2012ൽ സൈന നെഹ്വാളിലൂടെയും 2016ൽ സിന്ധുവിലൂടെ തന്നെയുമായിരുന്നു അത്. എന്നാൽ ഇത്തവണ ഇന്ത്യൻ ബാഡ്മിന്റൻ ടീമിന്റെ പരിശീലക സ്ഥാനത്ത് ഗോപിചന്ദില്ല. പകരം സൗത്ത് കൊറിയയുടെ പാർക്ക് തായ് സങ്ങാണ് സിന്ധുവിനെ പരിശീലിപ്പിക്കുന്നത്. 2020 മുതൽ ഇദ്ദേങത്തിന് കീഴിലാണ് സിന്ധുവിന്റെ പരിശീലനം.
പിവി സിന്ധു തന്റെ കരിയറിന്റെ തുടക്കം മുതൽ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ബാഡ്മിന്റണിന്റെ ദേശീയ പരിശീലകൻ കൂടിയായ ഗോപിചന്ദിന്റെ കീഴിൽ ഒളിംപിക്സ് മെഡലും ലോകചാംപ്യൻഷിപ്പുമടക്കം സിന്ധു നേടിയിട്ടുണ്ട്. ദേശീയ പരിശീലകനായതുകൊണ്ട് തന്നെ നിരവധി താരങ്ങളിലേക്ക് തന്റെ ശ്രദ്ധ എത്തിക്കേണ്ട ഉത്തരവാദിത്വ ഭാരം ഗോപിചന്ദിനാണ്. ഈ ഒരു സാഹചര്യത്തിലാണ് 2019 ൽ, ആ വർഷം ഇന്ത്യൻ ബാഡ്മിന്റൺ കോച്ചിംഗ് ടീമിൽ ചേർന്ന കിം ജി ഹ്യൂണിന്റെ കീഴിൽ പരിശീലിക്കാൻ ചില കളിക്കാരെ അയയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു.
മറ്റൊരു ഇന്ത്യക്കാരനും ചെയ്യാത്തത് ചെയ്യാൻ സിന്ധുവിന് സാധിച്ചപ്പോൾ ഈ നീക്കം ഫലം കണ്ടു - 2019 ൽ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് നേടുക. എന്നിരുന്നാലും, 2020 ൽ ഇന്ത്യൻ ബാഡ്മിന്റൺ ടീമിൽ നിന്ന് പരിശീലക സ്ഥാനം ഹ്യൂൻ രാജിവച്ചു. അപ്പോഴാണ് സിന്ധു പാർക്കിന് കീഴിൽ പരിശീലനം ആരംഭിച്ചത്. അതേസമയം താരത്തിന്റെ രിശീലന സെഷനുകളും ഇപ്പോഴും പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ തന്നെയാണ് പരിശീലനം നടത്തിയിരുന്നത്.
അതേസമയം സിന്ധു മൂന്ന് മാസത്തേക്ക് ലണ്ടനിലേക്ക് പറന്നപ്പോൾ ഗോപീചന്ദും സിന്ധുവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ കാരണം സിന്ധു അക്കാദമിയിലെ ദേശീയ ക്യാമ്പ് ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് പറന്നതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ സിന്ധു ഇതെല്ലാം തള്ളിയിരുന്നു. ഇന്ത്യയിൽ ഗോപിചന്ദ് അക്കാദമിയിൽ നിന്ന് പരിശീലനം ഗാച്ചിബോളിയിലേക്ക് മാറ്റിയത് മികച്ച സംവിധാനങ്ങളും ടോക്കിയോയ്ക്ക് സമാനമായ കോർട്ടും ആയതുകൊണ്ടുമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം ടോക്കിയോ ഒളിംപിക്സിൽ സെമി പോരാട്ടത്തിന് ഇന്ന് സിന്ധു ഇറങ്ങും. ക്വാർട്ടറിൽ ജപ്പാന്റെ 5-ാം നമ്പർ താരം അകാനെ യമഗൂച്ചിയെയാണു ലോക 7-ാം നമ്പറായ സിന്ധു വീഴ്ത്തിയത്. സെമിയിൽ ലോക ഒന്നാം നമ്പറായ തായ് സു യിങ്ങാണ് സിന്ധുവിന്റെ എതിരാളി.