ടോക്കിയോ: ഒളിംപിക്സിന്റെ ഇടിക്കൂട്ടിൽ നിന്ന് ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡൽ ഉറപ്പിച്ചത് ലവ്‌ലീന ബോർഗോഹെയ്ൻ ആയിരുന്നു. കഴിഞ്ഞ ദിവസം തന്നെ മെഡൽ ഉറപ്പിച്ച താരം ഇന്ന് സെമി പോരാട്ടത്തിലും ജയം കണ്ടെത്തി സ്വർണമോ വെള്ളിയോ രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ 64-69 കിലോ ഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ബുസ്നാസ് സുർമാലെനിയോട് പരാജയപ്പെട്ട ലവ്‌ലീനയ്ക്ക് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മൂന്ന് റൗണ്ട് നീണ്ടുനിന്ന മത്സരത്തിന്റെ സമ്പൂർണ ആധിപത്യം തുർക്കിഷ് താരത്തിനായിരുന്നു. എന്നാൽ ലോക ഒന്നാം നമ്പർ ബുസ്നാസ് സുർമാലെനിയ്ക്ക് പലപ്പോഴും വെല്ലുവിളിയാകാനും ഇന്ത്യൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ അത്ര അനായസവും അല്ലായിരുന്നു തുർക്കിഷ് താരത്തിന്റെ വിജയം. മികച്ച പ്രകടനത്തിലും ലവ്‌ലീനയ്ക്ക് തിരിച്ചടിയായത് ഈ ഘടകങ്ങളാണ്.
ഒന്ന്, എതിരാളിയുടെ നീക്കങ്ങൾ മനസിലാക്കുന്നതിന് റിങ്ങിനുള്ളിൽ ഇന്ത്യൻ താരം കുറച്ച് സമയമെടുത്തു. ലോക ഒന്നാം നമ്പർ താരമാണ് എതിരാളിയെന്നതുകൊണ്ട് തന്നെ ലവ്‌ലീനയുടെ കണക്കുകൂട്ടൽ തെറ്റായിരുന്നുവെന്ന് പറയാൻ സാധിക്കില്ല. എന്നാൽ അതിനോടകം തന്നെ ബുസ്നാസ് സുർമാലെനി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
Olympics 2021: ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍, നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ!
ലവ്‌ലീന അപ്പർകട്ടുകളിലൂടെയും മറ്റും തുർക്കിഷ് താരത്തിന്റെ ദേഹമാസകലും പ്രഹരമേൽപ്പിച്ചെങ്കിലും ബുസ്നാസും അതിവേഗം തിരിച്ചടിച്ചതോടെ പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. തകർപ്പൻ പഞ്ചുകളിലൂടെ ഇന്ത്യൻ താരത്തിന്റെ ശ്രമങ്ങൾ നിഷ്ഫലമാക്കാനും തന്റെ പോയിന്റുകൾ കൂട്ടാനും തുർക്കിഷ് താരത്തിന് സാധിച്ചു.
രണ്ടാം റൗണ്ട് മുതൽ ബ്ലോക്കിൽ നിന്നും പുറത്തുവന്ന ബുസ്നസ് റിങ്ങിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് തന്നെ ഇന്ത്യൻ താരത്തിനു നേരെ തകർപ്പൻ പഞ്ചുകൾ പുറത്തെടുത്തു. ഇതോടെ രണ്ടാം റൗണ്ടിന്റെ വലിയൊരു സമയത്തും ഇന്ത്യൻ താരത്തിന് ഗാർഡുകൾ മാറ്റേണ്ടി വന്നു. ലവ്‌ലീനയ്ക്ക് കൈകാര്യം ചെയ്യാനായത് കുറച്ച് ശരീര പ്രഹരങ്ങളും റൗണ്ടിന്റെ അവസാനത്തിൽ കുറച്ച് ഇടത് ജബ്ബുകളും ആയിരുന്നു, പക്ഷേ അവ റൗണ്ട് നേടുന്നതിന് പര്യാപ്തമല്ലായിരുന്നു. അതേസമയം തിരിച്ചുവരവിന്റെ എല്ലാ പ്രതീക്ഷകളും തകർത്തത് ബോർഗോഹെയിനിൽ നിന്നുള്ള വിലയേറിയ പിഴവാണ്. നിർത്താൻ വിളിച്ചതിന് ശേഷം അവൾ ഒരു പഞ്ച് ഇറക്കി, അതിനായി ഒരു പോയിന്റ് കുറച്ചു.
ആദ്യ റൗണ്ടുകളിൽ മിന്നും ഫോം പുറത്തെടുക്കാൻ സാധിച്ചതോടെ അവസാന റൗണ്ടിൽ തുർക്കിഷ് താരം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ലീഡ് സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ബുസ്നാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ലവ്‌ലീനയുടെ പഞ്ചുകളെ പ്രതിരോധിക്കുന്നതുവഴി ഫൈനൽ പ്രവേശനവും നേടാൻ അവർക്കായി.
അതേസമയം സെമിയിൽ തോറ്റെങ്കിലും ലവ്‌ലീനയ്ക്ക് വെങ്കല മെഡൽ ലഭിക്കും. ഒളിംപിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. നേരത്തെ, ഇന്ത്യയ്ക്കായി ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും ബാഡ്മിന്റണില്‍ പിവി സിന്ധുവും മെഡല്‍ കണ്ടെത്തിയിരുന്നു. 49 കിലോ ഭാരോദ്വഹനത്തില്‍ 202 കിലോ ഉയര്‍ത്തിയാണ് ചാനു വെള്ളി നേട്ടം കുറിച്ചത്. ബാഡ്മിന്റണിൽ അനായാസം സെമി ഫൈനൽ വരെയെത്തിയ സിന്ധു ലോക ഒന്നാം നമ്പർ താരത്തിന് മുന്നിൽ വീണെങ്കിലും വെങ്കല മെഡൽ മത്സരത്തിൽ എതിരാളിക്ക് ഒരു അവസരവും നൽകാതെയാണ് വിജയം കുറിച്ചത്.
ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളില്‍ മെഡല്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഇപ്പോള്‍ സിന്ധു മാത്രം. ഈ ഒളിംപിക്സിൽ ഇന്ത്യയുടെ മൂന്ന് മെഡൽ നേട്ടവും വനിതകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്. അതേസമയം ഒളിംപിക്സ് ചരിത്രത്തിൽ ഇടിക്കൂട്ടിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം മെഡൽ നേട്ടമാണ് ലവ്‌ലിനയിലൂടെ സ്വന്തമാക്കിയത്. 2008 ബീജിങ് ഒളിംപിക്സിൽ വിജേന്ദർ സിങ്ങും 2012 ലണ്ടൻ ഒളിംപിക്സിൽ മേരി കോമും മെഡൽ നേടിയിരുന്നു. ഇരുവരുടേതും വെങ്കൽ മെഡൽ നേട്ടം തന്നെയായിരുന്നു.