ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരുന്നു ഷോട്ട് പുട്ട് താരം തജീന്ദർ പാൽ. ഏഷ്യൻ റെക്കോർഡ് ഉടമയായ തജീന്ദർ പാലിന്റെ പ്രകടനം എന്നാൽ ഒളിംപിക് വേദിയിൽ നിരാശപ്പെടുത്തുന്നതായിരുന്നു. ഫൈനൽ മത്സരത്തിന് യോഗ്യത നേടാതെ തന്നെ താരം വ്യാഴാഴ്ച നടന്ന യോഗ്യത മത്സത്തിൽ അദ്ദേഹം പുറത്തായി. അതേസമയം പരുക്കേറ്റ കൈത്തണ്ടയുമായാണ് താൻ മത്സരിച്ചതെന്നാണ് തജീന്ദർ പാൽ പറയുന്നത്. ഇപ്പോൾ ഒരു ശസ്ത്രക്രിയ വരെ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗ്യത മത്സരത്തിൽ ഒരു തവണ മാത്രമാണ് തജീന്ദ പാലിന് ഷോട്ട് ശരിയായി എറിയാൻ സാധിച്ചത്. ബാക്കിയെല്ലാം ഫൗളാകുകയായിരുന്നു. എറിഞ്ഞ ഒറ്റ ഷോട്ട് 19.99 മീറ്റർ മാത്രമാണ് എത്തിയതും. യോഗ്യത പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ 13-ാം സ്ഥാനത്താണ് തജീന്ദർ ഫിനിഷ് ചെയ്തത്. മൊത്തത്തിൽ 24-ാം സ്ഥാനത്തും.
"ഒളിംപിക്സിൽ ഒരു പങ്കാളിയാകാനല്ല വ്യക്തിഗത മികവ് ഉയർത്താൻ തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷെ എനിക്ക് എന്റെ മികച്ചത് നൽകാൻ സാധിച്ചില്ല. വളരെയധികം ബാൻഡേജ് ചെയ്ത തോളിൽ മത്സരിച്ച തജീന്ദർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇടത് കൈയ്യിലെ കെട്ടിന്റെ ഫൊട്ടോയ്ക്ക് ഒപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
ഒളിംപിക്സ് യോഗ്യത നേടിയത് മുതൽ തിരിച്ചു വരവിന് ശ്രമിക്കുകയാണെന്നും എന്നാൽ ഇതുവരെ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ കൈത്തണ്ടയിൽ ഉടൻ ശസ്ത്രക്രിയ വേണമെന്നും തജിന്ദർ വ്യക്തമാക്കി. മൂന്ന് വർഷമായി ഡോക്ടർമാർ നിർദേശിച്ചിരുന്നതാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയ പരുക്കിനെക്കുറിച്ച് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും അറിയാമായിരുന്നു എന്ന താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്. "എല്ലാവർക്കും അറിയാമായിരുന്നു. മുഖ്യ പരിശീലകനും അറിഞ്ഞിരുന്നു." നേരത്തെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറിനും കെ.ടി ഇർഫാനും എതിരെ നടപടി എടുക്കുമെന്ന എഎഫ്ഐയുടെ പ്രസ്താവനയും വിവാദമായിരുന്നു.