ടോക്കിയോ ഒളിംപിക്സിന്റെ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പത്ത് മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷിച്ച സൗരഭ് ചൗദരിയുടെ മുന്നേറ്റം ഏഴാം സ്ഥാനത്ത് അവസാനിച്ചു. യോഗ്യത റൗണ്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്ത സൗരഭിന് എന്നാൽ ഫൈനലിൽ ഉന്ന പിഴക്കുകയായിരുന്നു. ഇറാന്റെ ജാവേദ് ഫറൗഗിക്കാണ് ഈ ഇനത്തിൽ സ്വർണം. 244.8 പോയിന്റുമായി ഒളിംപിക് റെക്കോർഡോടെയാണ് ഇറാൻ താരത്തിന്റെ സ്വർണമെഡൽ നേട്ടം. സെർബിയയുടെ മികേച്ച് വെള്ളിയും ചൈനയുടെ പാങ് വേ വെങ്കലവും നേടി.
തുടക്കം മുതൽ മികച്ച് നിന്ന സൗരഭ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനം നേടികൊണ്ടാണ് ഫൈനൽ ഉറപ്പിച്ചത്. അതേസമയം ഇതേ ഇനത്തിൽ മത്സരിച്ച അഭിഷേക വർമ ഫൈനൽ കാണാതെ തന്നെ പുറത്തായിരുന്നു. 17-ാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു സൗരഭ്.
കന്നി ഒളിംപിക്സിൽ അരങ്ങേറിയ വണ്ടർ ബോയ് ആയ സൗരഭ് യോഗ്യത റൗണ്ടിൽ 586 പോയിന്റാണ് വെടിവെച്ചിട്ടത്. തുടരെ 98 പോയിന്റുകൾ സ്വന്തമാക്കിയ ശേഷം നാലാം തവണ പെർഫെക്ട് 100ഉം ഇതിന്റെ ഭാഗമായി നേടി. നേരത്തെ ഏഷ്യൻ ഗെയിംസിലും യൂത്ത് ഒളിമ്പിക്സിലും സ്വർണമെഡൽ ജേതാവാണ് 19കാരനായ സൗരഭ്.
അതേസമയം മീരാഭായ് ചാനുവിലൂടെ അക്കൗണ്ട് ഓപ്പൺ ചെയ്ത് ഇന്ത്യ. രണ്ടാം ദിനം വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാഭായ് ചാനു വെള്ളി നേടി. 49 കിഗ്രാമില്‍ മല്‍സരിച്ച ചാനു സ്നാച്ചിൽ 87 കിലോയും ക്ലീൻ ആർക്ക് ജെർക്കിൽ 115 കിലോയും ഉയർത്തി. ആദ്യ ശ്രമത്തില്‍ സ്നാച്ചില്‍ 84 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 110 കിഗ്രാമുമാണ് ചാനു ഉയര്‍ത്തിയത്.
വനിതാ വിഭാഗത്തിൽ ഇന്ത്യ തിരിച്ചടി നേരിട്ടു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ എട്ടില്‍ ഇടംകണ്ടെത്താനായില്ല. എളവനില്‍ വാളരിവാന്‍ 16 ആം സ്ഥാനത്താണ് യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ അവസാനിച്ചപ്പോള്‍ താരം 626.5 പോയിന്റ് കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ അപൂര്‍വി ചന്ദേല 621.9 പോയിന്റുമായി 36 ആം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.