ടോക്കിയോ: ടോക്കിയോയിൽ മറ്റൊരു കായിക മാമാങ്കത്തിനുകൂടി തിരശീല വീണിരിക്കുന്നു. കരുത്തും വേഗതയും കൃത്യതയും മാറ്റുരയ്ക്കുന്ന വേദിയുടെ ഭാഗമാകുക തന്നെ ഏതൊരു കായിക താരത്തെയും സംബന്ധിച്ചടുത്തോളം വലിയ സ്വപ്നമാണ്. അവിടെ ചാംപ്യന്മാരാകുക, മെഡൽ സ്വന്തമാക്കുക എന്നത് ജീവിതാഭിലാഷമാണ്. തന്നെയും തന്റെ നാടിനെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഒരു കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും മഹനീയ വേദി. അമേരിക്കയെയും ചൈനയെയും പോലുള്ള കായിക ശക്തികളോട് മത്സരിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് രാജ്യങ്ങളാണെത്തുന്നത്.
അങ്ങനെ എത്തിയ ഒരു ടീമാണ് സാൻ മറിനോ. ഒരു കൊച്ച് യൂറോപ്യൻ രാജ്യം. ഒളിംപിക്സ് വേദിയിലും അവർ കുഞ്ഞന്മാർ തന്നെയായിരുന്നു. അമേരിക്ക, ചൈന, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി കായിക ലോകത്തെ വലിയ ശക്തികളെല്ലാം മൂറു കണക്കിന് കായിക താരങ്ങളുമായി ഒളിംപിക്സ് വേദിയിലെത്തുമ്പോൾ സാൻ മറിനോയിൽ നിന്ന് വന്നത് അഞ്ച് പേരാണ്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ നിന്നുപേലും നൂറിൽ അധികം താരങ്ങളാണ് ഒളിംപിക്സിന്റെ ഭാഗമായത്. അതേസമയം അഞ്ച് താരങ്ങളുമായി വന്ന് മൂന്ന് മെഡലുകളുമായാണ് സാൻ മറിനോ മടങ്ങുന്നത്.
61.2 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, 34,000 ൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, ഏറ്റവും ചെറിയ റിപ്പബ്ലിക്കൻ രാജ്യങ്ങളിലൊന്ന്. സൈക്ലിങ്, നീന്തൽ, അത്‌ലറ്റിക്സ് തുടങ്ങി വളരെ ചുരുങ്ങിയ ഇനങ്ങളിൽ മാത്രമേ സാൻ മറിനോയുടെ പേരു കായിക ലോകത്ത് ഉയർന്നു കേൾക്കാറുള്ളൂ. 1960 മുതൽ പല ഒളിംപിക്സുകളിലും സാൻ മറിനോ പങ്കെടുത്തിട്ടുണ്ട്.
ഇത്തവണ ടോക്കിയോയിൽ ജൂഡോ, ഷൂട്ടിങ്, നീന്തൽ, ഗുസ്തി എന്നിങ്ങനെ 4 ഇനങ്ങളിലായി 5 താരങ്ങൾ മാത്രമാണ് സാൻ മറിനോയുടെ പതാകയേന്തിയത്. ഇതിൽ ഷൂട്ടിങ്ങിൽ രണ്ടും (ഒരു വെള്ളി, ഒരു വെങ്കലം) ഗുസ്തിയിൽ ഒന്നും (വെങ്കലം) മെഡലുകൾ സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് ഇനത്തിൽ അലസാൻഡ്ര പെറില്ലിയിലൂടെയായിരുന്നു ഒളിംപിക്സ് ചരിത്രത്തിൽ തങ്ങളെ ആദ്യ മെഡൽ നേട്ടം സാൻ മറിനോ രേഖപ്പെടുത്തിയത്. ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഗിയാൻ മാർക്കോ ബെർട്ടി- പെറില്ലി സഖ്യം വെള്ളി നേടി. ഗുസ്തിയിൽ (86 കിലോ) മൈൽസ് നസിം അമിനിയും വെങ്കലം നേടിയപ്പോൾ ആകെ മൂന്ന് മെഡലുകൾ.