ടോക്കിയോ: ഒളിംപിക്സ് ചരിത്രത്തിലെ അപൂർവ്വ നിമിഷങ്ങൾക്കാണ് ടോക്കിയോയിലെ മൂന്നാം ദിനം സാക്ഷിയായത്. ചരിത്രത്തിലാദ്യമായി സഹോദരങ്ങൾ ഒരേ ഒളിംപിക്സിൽ സ്വർണം നേടി. ജപ്പാന്റെ തന്നെ അബെ സഹോദരങ്ങളാണ് ഈ അപൂർവ്വ നേട്ടത്തിന് ഉടമകൾ. ജൂഡോയിലാണ് ഇരുവരുടെയും സ്വർണത്തിളക്കം.

ഞായറാഴ്ച നടന്ന ആദ്യം നടന്നത് പുരുഷ വിഭാഗം (66 കിലോ) ഫൈനലായിരുന്നു. ഹിഭുമി അബെയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഇതിന്റെ ആവേശം അണയുന്നതിന് മുൻപ് ഇളയ സഹോദരി ഉത്തയും സ്വർണം കഴുത്തിലണിഞ്ഞു. വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഉത്തയുടെ നേട്ടം.
ഫ്രാൻസിന്റെ അമാൻഡിനെ മലർത്തിയടിച്ചായിരുന്നു 21കാരി ഉത്ത ടോക്കിയോയിൽ സ്വർണം നേടിയത്. ജോർജിയയുടെ മാർഗ്വേലാഷ്വിലിയായിരുന്നു ഹിഭുമിയുടെ എതിരാളി. ചരിത്രത്തിലാദ്യമായി ഒരേ ദിവസം ഒളിംപിക് സ്വർണമെഡൽ കഴുത്തിലണിയുന്ന സഹോദരങ്ങളായി ഉത്തയും ഹിഭുമിയും. ഇരുവരുടെയും മെഡൽ നേട്ടത്തോടെ ജപ്പാൻ ആകെ സ്വർണമെഡലുകളുടെ എണ്ണം അഞ്ചാക്കി.
ഫൊട്ടോ കടപ്പാട്: ട്വിറ്റർ