ടോക്കിയോ: ഒളിംപിക്സിന്റെ ഷൂട്ടിങ് റേഞ്ചിൽ ഇന്നും ഇന്ത്യൻ ഷൂട്ടർമാരുടെ ഉന്നം പിഴച്ചു. പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിന് പിന്നാലെ പത്ത് മീറ്റർ റൈഫിൾ വിഭാഗത്തിലും ഇന്ത്യൻ മിക്സഡ് ടീമിന് ഫൈനൽ യോഗ്യത നേടാനായില്ല. രണ്ട് ടീമുകളാണ് ഈ ഇനത്തിലും ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങിയത്. യോഗ്യത റൗണ്ടിൽ ആദ്യ പത്തിലെത്താൻ പോലും ഇരു ടീമുകൾക്കുമായില്ല.
യോഗ്യത റൗണ്ടിലെ ആദ്യ സീരിസിൽ ദിവ്യാൻഷ് പൻവാർ-എലവേനിൽ വാലരിവൻ സഖ്യം 208.6 പോയിന്റാണ് നേടിയത്. മൂന്ന് സീരിസുകളിലായി ദിവ്യാൻഷ് പൻവാർ-എലവേനിൽ വാലരിവൻ സഖ്യം 626.5 പോയിന്റ് നേടി 12-ാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചപ്പോൾ ദീപക് കുമാറും അഞ്ജും മൗഡ്ഗിലും 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 623.8 പോയിന്റായിരുന്നു ഇവർ നേടിയത്.
633 പോയിന്റുമായി ചൈനയുടെ ക്വിൻ യാങ്-ഹൗറാൻ യാങ് സഖ്യമാണ് ഒന്നാമതെത്തിയത്. പോളണ്ട്, കൊറിയ ടീമുകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു. പട്ടികയില്‍ ആദ്യമെത്തുന്ന രണ്ടു ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും; മൂന്നും നാലും സ്ഥാനത്തുള്ളവര്‍ വെങ്കലത്തിനായും പോരിനിറങ്ങും.
അതേസമയം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത മനു ഭാക്കര്‍ - സൗരഭ് ചൗധരി, യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യങ്ങള്‍ യോഗ്യത റൗണ്ടുകളില്‍ പുറത്തായി. യശസ്വിനി ദേശ്വാളും അഭിഷേക് വേര്‍മയും ഒന്നാംഘട്ട യോഗ്യതാ റൗണ്ടിലാണ് പരാജയപ്പെട്ടത്.ആദ്യ സീരീസില്‍ മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം 200 -ല്‍ 195 പോയിന്റ് കുറിച്ചപ്പോള്‍ യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യം കുറിച്ചത് 187 പോയിന്റാണ്. ഒന്നാമതെത്തിയ ശേഷമാണ് മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.