ടോക്കിയോ ഒളിംപിക്സിന് തുടക്കമാകുമ്പോൾ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന ഇനങ്ങളിലൊന്നാണ് ബോക്സിങ്. മുൻപും ഇടിക്കൂട്ടിൽ നിന്ന് ഇന്ത്യ മെഡൽ കൊയ്തിട്ടുണ്ട്. ഇത്തവണയും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ബോക്സർമാർ മഹാ കായിക മാമാങ്കത്തിന് എത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം കർശന നിയന്ത്രണങ്ങളിൽ നടക്കുന്ന ഒളിംപിക്സിൽ തങ്ങളുടേതായ മുൻകരുതലുകളും കൃത്യമായി എടുക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഇതിന്റെ ഭാഗമായാണ് താരങ്ങൾ താമിസിക്കുന്ന ഒളിംപിക് വില്ലേജ് തന്നെ അവർ പരിശീലനത്തിനുള്ള ഇടിക്കൂടാക്കി മാറ്റിയത്.

ഒളിംപിക് വില്ലേജിൽ നിന്നും പരിശീലന കേന്ദ്രത്തിലേക്ക് കുറച്ചധികം യാത്ര ചെയ്യേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാൽ 20 കിലോമീറ്റർ യാത്ര ചെയ്തുവേണം ബോക്സിങ് വേദിയായ സുമിത വാർഡിലെ റ്യോഗോകു കൊകുഗികാനിലാണ്. ഇത്രയും യാത്ര ചെയ്ത് എത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള കോവിഡ് പ്രശ്നങ്ങൾക്ക് പരിഹാരമായാണ് വില്ലേജിൽ തന്നെ പരിശീലനത്തിന് തിരഞ്ഞെടുക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചത്.
"തിങ്കളാഴ്ച മത്സരങ്ങൾ നടക്കുന്ന വേദിയിൽ പോയിരുന്നു. അത് വളരെ ദൂരെയാണ്. അതുകൊണ്ട് ഒളിംപിക് വില്ലേജിൽ തന്നെ പരിശീലനം നടത്താൻ തീരുമാനിക്കുകയായിരുന്നു," ഇന്ത്യൻ സംഘം അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും സമാന തീരുമാനമെടുത്തിട്ടുണ്ട്. ഒളിംപിക് വില്ലേജിലും മികച്ച പരശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ച് പുരുഷന്മാരും നാല് വനിതകളും അടക്കം ഒൻപത് അംഗ ഇന്ത്യൻ സംഘമാണ് ഇടിക്കൂട്ടിൽ ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. ഒളിംപിക് മെഡൽ ജേതാവ് കൂടിയ മേരി കോം തന്നെയാണ് ഇന്ത്യയുടെ സുവർണ പ്രതീക്ഷ. ഇന്ത്യൻ ടീമിനെ നയിക്കുന്നതും മേരി കോമാണ്. പുരുഷന്മാരിൽ ലോക ഒന്നാം നമ്പർ താരം അമിത് പങ്കൽ 52 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. 63 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക്കും 69 കിലോഗ്രാം വിഭാഗത്തിൽ വികാസ് കൃഷനും അശിഷ് ചൗദരി, സതീഷ് കുമാർ എന്നിവർ യഥാക്രമം 75, 91 കിലോഗ്രാം വിഭാഗത്തിലും മത്സരിക്കും.
ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് മേരി കോം 51 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. സിമ്രൻജിത് കൗർ 60 കിലോ ഗ്രാം വിഭാഗത്തിലും ലോവ്‌ലിന ബോർഗോഹെയ്ൻ 69 കിലോഗ്രാം വിഭാഗത്തിലും പൂജ റാണി 75 കിലോഗ്രാം വിഭാഗത്തിലും മത്സരിക്കും. ജൂലൈ 24 മുതലാണ് ഒളിംപിക് മത്സരങ്ങൾ ആരംഭിക്കുന്നത്.