ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ അത്‌ലറ്റിക്സിൽ നിന്നുള്ള ആദ്യ സ്വർണ മെഡൽ നേട്ടമാണിത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കുവേണ്ടി വ്യക്തിഗത സ്വർണമെഡൽ നേടുന്ന ആദ്യ താരമായി നീരഡ് ചോപ്ര മാറി. ലോക ഒന്നാം നമ്പർ താരം ജർമ്മന്റെ വെറ്ററിനായിരുന്നു സ്വർണമെഡൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നതെങ്കിലും നീരജ് ആ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ഫൈനൽ മത്സരത്തിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര മെഡലുറപ്പിച്ചത്. ചെക്ക് റിപബ്ലിക്കൻ താരങ്ങൾക്കാണ് രണ്ടും മൂന്നും സ്ഥാനം. 86.67 മീറ്റർ ദൂരം കണ്ടെത്തിയ യാക്കൂബ് വെള്ളിയും 85.44 മീറ്റർ ദൂരം കണ്ടെത്തിയ വെസ്‌ലി വെങ്കലവും നേടി.
ഇതോടെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ സമ്പാദ്യം ഏഴായി. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം കൂടിയാണ് ടോക്കിയോയിൽ അടയാളപ്പെടുത്തിയത്. ലണ്ടൻ ഒളിംപിക്സിൽ ആറ് മെഡൽ നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച മെഡൽ നില.
ഫൈനൽ പോരാട്ടത്തിൽ രണ്ടാമതായാണ് നീരജ് ജാവ്‌ലിൻ കൈയിലെടുത്തത് . യോഗ്യത മത്സരത്തിൽ ജർമ്മൻ ഇതിഹാസം വെറ്ററിനും മുകളിൽ ദൂരം കണ്ടെത്തിയ നീരജ് ഇത്തവണ കൂടുതൽ മികച്ച ദൂരം കണ്ടെത്തി. 87.03 മീറ്ററിലാണ് നീരജിന്റെ ജാവ്‌ലിൻ ലാൻഡ് ചെയ്തത്. ജർമ്മനിയുടെ തന്നെ വെബർ 85.30 മീറ്റർ കണ്ടെത്തിയപ്പോൾ ചെക്ക് റിപബ്ലിക്കിന്റെ യാക്കൂബ് 83.98 മീറ്ററും കണ്ടെത്തി. വെറ്ററിന് 82.52 മീറ്റർ മാത്രമാണ് ആദ്യ ത്രോയിൽ ജാവ്‌ലിൻ എറിയാനായത്.

രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിന്റെ ദൂരം 87.58 മീറ്ററായി ഉയർന്നു. എന്നാൽ വെബർ താഴേക്ക് പോയപ്പോൾ വെറ്ററിന്റെ ത്രോ ഫൗളായി കലാശിക്കുകയും ചെയ്തു. വെബറിന്രെ ദൂരം 77.90 മീറ്ററായിരുന്നു. രണ്ടാം റൗണ്ടിലും ആധിപത്യം തുടർന്ന നീരജ് സുവർണ പ്രതീക്ഷകൾ സജീവമാക്കി.
എന്നാൽ മൂന്നാം റൗണ്ടിൽ ഇന്ത്യൻ താരത്തിന് പിഴച്ചു. ടേക്ക് ഓഫിലെ പിഴവിൽ താരത്തിന് 76.79 മീറ്റർ ദൂരമെ കണ്ടെത്താൻ സാധിച്ചുള്ളു. എന്നാൽ ചെക്ക് റിപബ്ലിക് താരത്തിന്റെ 85.4 മീറ്റർ ജർമ്മൻ പ്രതീക്ഷകൾക്ക് ഇരട്ട പ്രഹരമായി.നാലാം റൗണ്ടിൽ നീരജിന്റെ ത്രോ ഫൗളാവുകയും ചെയ്തു. എന്നാൽ അപ്പോഴും മെഡൽ സാധ്യതകൾ അവസാനിച്ചിരുന്നില്ല.