ടോക്കിയോ: ഇത്തവണയും ഒളിംപിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ദീപക കുമാരി. ലോക ഒന്നാം നമ്പർ താരമായ ദീപിക ലോകചാംപ്യൻഷിപ്പിലടക്കം മിന്നും പ്രകടനവുമായി വിജയം ഉന്നം പിടിക്കുമ്പോഴും ഒളിംപിക്സ് വേദിയിൽ നിരാശപ്പെടുത്തുകയാണ് പതിവ്. ടോക്കിയോയിലും ഗ്രൂപ്പ് വിഭാഗം മത്സരങ്ങൾ അവസാനിക്കുമ്പോൾ നിരാശ തന്നെയാണ് ഫലം. എന്നാൽ വ്യക്തിഗത ഇനങ്ങളിൽ മെഡലിലേക്ക് തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ദീപിക ഉന്നംപിടിക്കുന്നത്.
ടോക്കിയോ ഒളിമ്പിക്സിലെ വിജയം തനിക്കെതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിന് തുല്യമാണെന്നാണ് ദീപിക കുമാരി പറയുന്നത്. പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുന്നതിൽ താൻ അസ്വസ്ഥയാണെന്നും ഇന്ത്യയുടെ അഭിമാന താരം പറയുന്നു. "ഒളിംപിക്സിലെ സമ്മർദ്ദം മറ്റൊരു തലത്തിലാണ്. വർഷങ്ങളായി ഇവിടെ ഒരു മെഡൽ ലക്ഷ്യമിടുന്നു. ഇത് എനിക്കെതിരായ തന്നെ ഒരു പോരാട്ടമാണ്, അവിടെ ജയിക്കാനാണ് പരിശ്രമിക്കുന്നത്," ദീപിക പറഞ്ഞു.
ഒൻപതാം സീഡായാണ് ദീപിക ഒളിംപിക്സിന് യോഗ്യത നേടുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ലോക 193-ാം നമ്പർ താരത്തിനെതിരെ ആദ്യ റൗണ്ടിൽ തന്നെ താരം വെള്ളം കുടിച്ചു. അമേരിക്കയുടെ കൗമര താരം ജെനിഫറാണ് ദീപികയെ വെള്ളം കുടിപ്പിച്ചത്. ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപിക കുമാരിയുടെ ദൗർബല്യങ്ങൾ തുറന്ന് കാണിക്കുന്നതായിരുന്നു ആ മത്സരം.
ടോക്കിയോയിലെ കാലാവസ്ഥ മനസിലാക്കാൻ പരാജയപ്പെട്ടതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലുണ്ട്. ഒരു പരിധി വരെ ദീപികയും ഇത് ശരിവെക്കുന്നു. "ഞാൻ നന്നായി നിരീക്ഷിച്ചുവെന്ന് പറയാൻ സാധിക്കില്ല. കാലാവസ്ഥ നമ്മുടെ കൈയ്യിലല്ലല്ലോ? ഓരോ സെക്കൻഡിലും അത് മാറിക്കൊണ്ടിരിക്കും." എന്നാൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും ദീപിക കുമാരി പറഞ്ഞു.