ടോക്കിയോ: ഒളിംപിക്സിന്റെ ആദ്യ ദിനം ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാർത്ത. പത്ത് മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ താരം സൗരഭ് ചൗദരി ഫൈനലിന് യോഗ്യത നേടി. തുടക്കം മുതൽ മികച്ച് നിന്ന സൗരഭ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനം നേടികൊണ്ടാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. അതേസമയം ഇതേ ഇനത്തിൽ മത്സരിച്ച അഭിഷേക വർമ ഫൈനൽ കാണാതെ പുറത്തായി. 17-ാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.
ഒരു ഘട്ടത്തിൽ അഭിഷേകും ആദ്യ എട്ടിൽ ഇടം കണ്ടെത്തിയിരുന്നെങ്കിലും അവസാന റൗണ്ടിൽ വരുത്തിയ ചെറിയ പിഴവാണ് താരത്തിന് തിരിച്ചടിയായത്. 586 പോയിന്റുമായാണ് സൗരഭ് ഫൈനലിലെത്തിയത്. അഭിഷേക് 575 പോയിന്റും നേടി. അവസാന എട്ടിൽ ഇടംപിടിച്ച സെർബിയൻ താരം മികേച്ചിന്റെ പോയിന്റ് 578 ആണ്. അവസാന റൗണ്ടിലും മികവ് ആവർത്തിച്ചിരുന്നെങ്കിൽ താരം ഫൈനൽ ഉറപ്പിക്കുമായിരുന്നു.
സൗരഭിന് പുറമെ ചൈനയുടെ സാങ് ബോവൻ (586-18x), ജർമ്മൻ റെയ്റ്റ്സ് (584-21x), പൗലോ കോറസ്ത്യലോവ് (581-15x), ഫറൗഗി (580-25x), കിം മോസ് (579-20x), പാങ് വേ (578-22x) മികേച് (578-21x) എന്നിവരാണ് ഫൈനലിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മെഡൽ സൗരഭ് തന്നെ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യംപ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഫൈനൽ മത്സരം.
അതേസമയം വനിതാ വിഭാഗത്തിൽ ഇന്ത്യ തിരിച്ചടി നേരിട്ടു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ എട്ടില്‍ ഇടംകണ്ടെത്താനായില്ല. എളവനില്‍ വാളരിവാന്‍ 16 ആം സ്ഥാനത്താണ് യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ അവസാനിച്ചപ്പോള്‍ താരം 626.5 പോയിന്റ് കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ അപൂര്‍വി ചന്ദേല 621.9 പോയിന്റുമായി 36 ആം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.
അമ്പെയ്ത്തിലും ഇന്ത്യ ക്വർട്ടർ ബെർത്ത് ഉറപ്പിച്ചിട്ടുണ്ട്. മിക്സഡ് ഡബിൾസിലാണ് ഇന്ത്യ ക്വർട്ടറിൽ കയറിയത്. ഇന്ത്യയുടെ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന സഖ്യത്തെ ആവേശകരമായ മത്സരത്തില്‍ കീഴടക്കി. സെറ്റ് പോയിന്റ് 5-3. ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ തിരിച്ചുവരവ്. ഇതാദ്യമായാണ് ഒളിമ്പിക്സില്‍ അമ്പെയ്ത്ത് മിക്സഡ് ഇനം അവതരിപ്പിക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ ജയം കുറിച്ചെന്ന സവിശേഷതയും ഇന്ത്യയുടെ നേട്ടത്തിനുണ്ട്.