ടോക്കിയോ: കാത്തിരിപ്പിന് വിരാമം. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. രണ്ടാം ദിനം വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാഭായ് ചാനു വെള്ളി നേടി. 49 കിഗ്രാമില്‍ മല്‍സരിച്ച ചാനു സ്നാച്ചിൽ 87 കിലോയും ക്ലീൻ ആർക്ക് ജെർക്കിൽ 115 കിലോയും ഉയർത്തി. ആദ്യ ശ്രമത്തില്‍ സ്‌നാച്ചില്‍ 84 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 110 കിഗ്രാമുമാണ് ചാനു ഉയര്‍ത്തിയത്.
സ്‌നാച്ചിലെ ആദ്യ മൂന്നു ശ്രമങ്ങളിൽ 84, 87, 89 എന്നിങ്ങനെയായിരുന്നു ചാനുവിന്റെ പ്രകടനം. പക്ഷെ മൂന്നാമത്തെ ലിഫ്റ്റ് ഫൗള്‍ വിളിക്കപ്പെട്ടു. സ്‌നാച്ചില്‍ ചൈനയുടെ ചെന്‍ ഹ്യുവാണ് മുന്നിലെത്തിയത്. 94 കിഗ്രാം ഉയര്‍ത്തിയ അവര്‍ പുതിയ ഒളിംപിക് റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു.
ചൈനയുടെ സിഹുയ് ഹു സ്വര്‍ണവും ഇന്തോനേഷ്യയുടെ വിന്‍ഡി കാന്റിക ഐസ വെങ്കലവും കരസ്ഥമാക്കി. ആകെ 210 കിഗ്രാം ഉയര്‍ത്തിയ ചൈനീസ് താരം ഹു പുതിയ ഒളിംപിക് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ജേതാവായത്.
ഫൈനലില്‍ ചാനുവിന്റെ തുടക്കം ഗംഭീരമായിരുന്നു. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ തന്നെ 84 കിഗ്രാം ഉയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. തൊട്ടടുത്ത ശ്രമത്തില്‍ ഇതു ഒന്നു കൂടി മെച്ചപ്പെടുത്തി. ഉയര്‍ത്തിയത് 87 കിഗ്രാം. മൂന്നാമത്തെ ശ്രമത്തില്‍ 89 കിഗ്രാം ഉയര്‍ത്തിയെങ്കിലും ഇതു ഫൗള്‍ വിളിക്കപ്പെട്ടത് ചാനുവിന് തിരിച്ചടിയായി. ഇതോടെ രണ്ടാം ശ്രമത്തിലെ 87 കിഗ്രാം ബെസ്റ്റാവുകയും ചെയ്തു. ക്ലീന്‍ ആന്റ് ജെര്‍ക്ക് ഇനത്തില്‍ 26 കാരിയായ ചാനു കൂടുതല്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ ശ്രമത്തില്‍ 110 കിഗ്രാം ഉയര്‍ത്തിയ അവര്‍ ഇതു പിന്നീട് 115 കിഗ്രാം ആക്കി മെച്ചപ്പെടുത്തുകയും ചെയ്തു.
ഈയിനത്തില്‍ ഇന്ത്യയുടെ ഏക താരമായിരുന്നു മണിപ്പൂരുകാരിയായ ചാനു. നിലവില്‍ ലോക റാങ്കിങിലെ രണ്ടാംസ്ഥാനക്കാരി കൂടിയാണ് അവര്‍. ലോക ചാംപ്യന്‍ഷിപ്പില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജെര്‍ക്കിലായി ആകെ 205 കിഗ്രാം ഉയത്തിയ ചാനു വെങ്കലം സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് അവര്‍ക്കു ഒളിംപിക്‌സ് യോഗ്യത സമ്മാനിച്ചത്.
49 കിഗ്രാം ഭാരോദ്വഹനത്തില്‍ ഒരു രാജ്യത്തു നിന്നു ഒരാള്‍ക്കു മാത്രമേ മല്‍സരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതു കാരണം ചൈനയുടെ പ്രമുഖ താരങ്ങളായ ജിയാങ് ഹ്യുവ, ഹൊ സിയു, ഉത്തര കൊറിയയുടെ റി സോങ് ഗ്യും എന്നിവര്‍ക്കു പിന്‍മാറേണ്ടി വന്നിരുന്നു. ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ ഒരേയൊരു മെഡല്‍ മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ. 2000ത്തിലെ ഗെയിംസില്‍ കര്‍ണം മല്ലേശ്വരിയായിരുന്നു രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്. വീണ്ടുമൊരു മെഡലിനു വേണ്ടിയുള്ള ഇന്ത്യയുടെ 21 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് കൂടിയാണ് ചാനു അവസാനിപ്പിച്ചിരിക്കുന്നത്.