ന്യൂഡൽഹി: അപ്രതീക്ഷിതമായിട്ടാണെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ ഒളിംപിക്സ് ഹോക്കി സെമിയിലെത്തിയ ഇന്ത്യൻ വനിതാ ടീമിൽ നിന്ന് രാജ്യം ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ അസ്ഥാനത്തായെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് ഒളിംപിക്സ് വേദിയിൽ തിളങ്ങിയ വനിതാ താരങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസ പ്രവാഹമാണ്. വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രിട്ടണിനോട് പരാജയപ്പെട്ട ഇന്ത്യൻ സംഘത്തെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ താരങ്ങളെ ബന്ധപ്പെട്ടിരുന്നു.
ഇപ്പോഴിത മെഡൽ നേടിയില്ലെങ്കിലും താരങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ. ഹരിയാനയിൽ നിന്ന് മാത്രം ഒൻപത് വനിതാ താരങ്ങളാണ് ദേശീയ ടീമിന്റെ ഭാഗമായി ടോക്കിയോയിലെത്തിയത്. ഇവർക്കെല്ലാവർക്കും 50 ലക്ഷം രൂപ വീതമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
"ഹരിയാനയിൽ നിന്നുള്ള ഒളിമ്പിക്സ് വനിതാ ഹോക്കി ടീമിലെ ഒൻപത് അംഗങ്ങൾക്ക് ഹരിയാന സർക്കാർ 50 ലക്ഷം രൂപ വീതം നൽകും. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന്റെ പ്രശംസനീയ പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു." ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വിറ്ററിൽ കുറിച്ചു. റിയോ ഒളിംപിക്സിൽ 12-ാം സ്ഥാനത്ത് അവസാനിപ്പിച്ച ഇന്ത്യൻ വനിതകൾ ഇത്തവണ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.
വെങ്കല മെഡലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടനോടു ഇന്ത്യ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു പൊരുതിവീഴുകയായിരുന്നു. 0-2നു പിന്നിട്ടുനിന്ന ശേഷം ഇന്ത്യ ഒരു ഘട്ടത്തില്‍ കളിയില്‍ 3-2ന് ലീഡ് ചെയ്തിരുന്നു. എന്നാല്‍ രണ്ടു ഗോളുകള്‍ കൂടി നേടിയ ബ്രിട്ടന്‍ മെഡല്‍ ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.
പൂൾ തലത്തിലെ ആദ്യ മൂന്ന് മത്സരങ്ങൾ ശരിക്കും നിരാശപ്പെടുത്തി. മൂന്ന് ദയനീയ തോൽവികൾ. ഇതോടെ ക്വർട്ടർ പ്രതീക്ഷകൾ അവസാനിപ്പിച്ച ഇന്ത്യൻ ഹോക്കി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് റാണി രാംപാലും സംഘവും അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച് ക്വർട്ടറിലെത്തുന്നത്. ക്വർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയും തകർത്ത് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിംപിക്സ് സെമിയിലെത്തുന്നത്. സെമിയിൽ ലോക രണ്ടാം നമ്പർ ടീം അർജന്റീനയ്ക്ക് മുന്നിൽ വീണതോടെയാണ് വെങ്കല മെഡൽ പോരാട്ടത്തിലേക്ക് പോയത്.