ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഫെന്‍സിങില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ ഭവാനി ദേവി 32ാം റൗണ്ട് മത്സരത്തിൽ കീഴടങ്ങി. ഫ്രാൻസിന്റെ മനോൻ ബ്രൂണറ്റിനോടാണ് ഭവാനി ദേവിയുടെ തോൽവി. 7-15 എന്ന നിലയിൽ ഇന്ത്യൻ താരത്തിന്റെ പോരാട്ടം അവസാനിച്ചു. നേരത്തെ, സാബ്രെ ഇനത്തിലെ റൗണ്ട് 64 മല്‍സരത്തില്‍ ഭവാനി ടുണീഷ്യയുടെ നാദിയ അസീയിയെ പരാജയപ്പെടുത്തിയിരുന്നു. 15-3നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ഇതോടെയാണ് ഭവാനി ദേവി റൗണ്ട് 32ലേക്കു യോഗ്യത നേടിയത്.
മത്സരത്തിന്റെ ആദ്യ പീരിയഡില്‍ ഭവാനി ദേവിക്ക് കാലിടറുകയുണ്ടായി. 5-1 എന്ന നിലയില്‍ മനോന്‍ ബ്രൂണെറ്റ് തുടക്കത്തിലെ ആധിപത്യം കയ്യടക്കി. മത്സരം പാതിവഴിയില്‍ എത്തിയപ്പോഴേക്കും ബ്രൂണെറ്റിന്റെ ലീഡ് 8-2 എന്ന നിലയിലേക്കും ഉയര്‍ന്നു. അവസാനഘട്ടത്തില്‍ തിരിച്ചുവരവിന് ഭവാനി ദേവി ശ്രമിച്ചെങ്കിലും നീക്കങ്ങള്‍ വിഫലമായി. 6-11 എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനായെങ്കിലും വിജയനിമിഷം 15-7 എന്ന നിലയ്ക്ക് മനോന്‍ ബ്രൂണെറ്റ് കൈപ്പിടിയിലാക്കി.
10 മിനിറ്റിലാണ് ഭവാനി ദേവി - മനോൻ ബ്രൂണെറ്റ് മത്സരം പൂർത്തിയായത്. നിലവിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയാണ് മനോൻ ബ്രൂണെറ്റ്. ഭവാനി ദേവി 42 ആം സ്ഥാനത്തും. നേരത്തെ, വെറും ആറു മിനിറ്റും 14 സെക്കന്റും കൊണ്ടാണ് ഭവാനി എതിരാളിയായ നാദിയ അസീസിയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്. റാങ്കിങിലെ കരുത്ത് ഇന്ത്യന്‍ താരം മല്‍സരത്തില്‍ പുറത്തെടുക്കുകയും ചെയ്തു. റാങ്കിങില്‍ ഭവാനി 42ാമതാണെങ്കില് നാദിയ 384ാം റാങ്കുകാരിയാണ്. ആദ്യ ഹാഫില്‍ എതിരാളിക്കു പ്രതികരിക്കാന്‍ ഒരവസരം പോലും നല്‍കാതെ ഭവാനി എട്ടു പോയിന്റിന്റെ ലീഡ് കൈക്കലാക്കി. രണ്ടാം ഹാഫിലും ഇന്ത്യന്‍ താരം മിന്നുന്ന പ്രകടനം തുടരുകയും മല്‍സരം പിടിച്ചെടുത്ത് ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുകയും ചെയ്തു.