ടോക്കിയോ: ബാഡ്മിന്രൺ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞ മത്സരത്തിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ സഖ്യത്തോട് പരാജയപ്പെട്ട ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ബ്രിട്ടനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി. ബ്രിട്ടന്റെ ലേൺ-വെൻഡി കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. സ്കോർ 17-21, 19-21.
അതേസമയം ജയിച്ചെങ്കിലും ക്വർട്ടർ കാണാതെ ഇന്ത്യൻ സഖ്യം ഒളിംപിക്സിൽ നിന്ന് പുറത്തായി. ചൈനീസ് തായ്പേയിയുടെ ലീ യാങ്-വാങ് ചി ലിന്‍ സഖ്യം ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ സഖ്യം സഞ്ജയ - ഫെർനാൾഡിയെ അട്ടിമറിച്ചതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചത്.
ബ്രിട്ടനെതിരെ തുടക്കം മുതൽ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യയ്ക്ക് ആയിരുന്നു. ഒരു ഘട്ടത്തിൽ ബ്രിട്ടൻ ഇന്ത്യയ്ക്കൊപ്പമെത്തിയെങ്കിലും തകർപ്പൻ സ്മാഷുകളിലൂടെയും കൃത്യമായ പ്രതിരോധത്തിലൂടെയും സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മത്സരം തിരികെ പിടിക്കുകയായിരുന്നു. എന്നാൽ ഇവിടെ മത്സരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്തോനേഷ്യയും ചൈനീസ് തായ്പേയും ക്വർട്ടർ ബെർത്ത് ഉറപ്പിച്ചിരുന്നു.
ഒളിമ്പിക്‌സില്‍ അഞ്ചാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ നിരാശയോടെയായിരുന്നു . ഷൂട്ടിങ്ങിലെ ടീം ഇനങ്ങളില്‍ ഇന്ത്യന്‍ സംഘത്തിന് തോല്‍വി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത മനു ഭാക്കര്‍ - സൗരഭ് ചൗധരി, യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യങ്ങള്‍ യോഗ്യത റൗണ്ടുകളില്‍ പുറത്തായി. യശസ്വിനി ദേശ്വാളും അഭിഷേക് വേര്‍മയും ഒന്നാംഘട്ട യോഗ്യതാ റൗണ്ടിലാണ് പരാജയപ്പെട്ടത്.
ചിത്രം:ട്വിറ്റർ