ഏതൊരു കായിക താരത്തിന്റെ സ്വപ്ന വേദിയാണ് ഒളിംപിക്സ്. ഒരു ആയുസിന്റെ സകല അധ്വാനവും അവർ അതിനായി പുറത്തെടുക്കും. അതുകൊണ്ട് തന്നെ ഒളിംപിക്സ് വിജയങ്ങൾക്ക് അത്രത്തോളം മധുരമുണ്ട്, സന്തോഷമുണ്ട്, ആവേശമുണ്ട്. അത്തരം ആവേശകാഴ്ചകൾ മുൻപും മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലുമെല്ലാം ചർച്ചയായിട്ടുമുണ്ട്. താരങ്ങളായാലും അവരുടെ സപ്പോട്ടിങ് സ്റ്റാഫിനായാലും ആ വിജയത്തിലെ സന്തോഷത്തെ അങ്ങനെ അടക്കിവെക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുകയാണ് ഓസ്ട്രേലിയക്കാരൻ ഡീൻ ബോക്സാൽ.

തിങ്കളാഴ്ച നടന്ന നീന്തൽ മത്സരത്തിന് ശേഷമാണ് സംഭവം. 400 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ അട്ടിമറി വിജയമാണ് അരിയാൻ ടൈറ്റമസ് നേടിയത്. അഞ്ച് തവണ ഒളിംപിക് മെഡൽ ജേതാവായ അമേരിക്കയുടെ കെയ്റ്റി ലെഡേക്കിയെ അട്ടിമറിച്ചായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ സ്വർണ നേട്ടം. ഏവരെയും ഞെട്ടിച്ച പ്രകടനത്തിൽ താരത്തിന്റെ വിജയം ഏറെ ആവേശത്തിലാക്കിയത് പരിശീലകൻ ഡീനിനെ തന്നെയായിരുന്നു.
ടോക്കിയോ അക്വാട്ടിക്സ് സെന്ററിലെ സ്റ്റാൻഡിൽ നിന്നിരുന്ന ബോക്സൽ തന്റെ നിർബന്ധിത മാസ്ക് വലിച്ചൂരി. സന്തോഷത്തിൽ ആർത്തുവിളിച്ചു, അലറി. ആകാശങ്ങളിലേക്ക് കൈകൾ വീശി. സമീപത്ത് നിന്ന വോളന്റിയർ അദ്ദേഹത്തെ അടക്കാൻ ശ്രമിച്ചെങ്കിലും നടക്കില്ലെന്ന് ഉറപ്പായപ്പോൾ പിന്മാറി. കൈവരിയിൽ പിടിച്ചുവലിച്ചു. എന്നിട്ടും ആവേശം അടങ്ങാതെ മുന്നോട്ട്. ഇതോടെ സോഷ്യൽ മീഡിയയും ആഘോഷമേറ്റെടുത്തു.