ടോക്കിയോ: ഒളിംപിക്സ് സ്‌പ്രിന്റ് ഇനങ്ങളിൽ ജമൈക്കൻ ആധിപത്യം സമ്പൂർണമായി അവസാനിപ്പിച്ച് ടോക്കിയോ. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും ഒരു ജമൈക്കൻ താരത്തിന് പോലും മെഡൽ നേടാനായില്ല. വേഗരാജാവ് ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞ ശേഷം നടക്കുന്ന ആദ്യ ഒളിംപിക്സാണ് ടോക്കിയോയിലേത്. 200 മീറ്ററിൽ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെയാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. മെഡൽ നേട്ടത്തോടെ ഉസൈൻ ബോൾട്ടിന്റെ യഥാർത്ഥ പിൻഗാമിയും താനാണെന്ന് തെളിയിക്കാൻ ആന്ദ്രെ ഡി ഗ്രാസെയ്ക്കായി.

ഫൈനൽ മത്സരത്തിൽ 19.62 സെക്കൻഡിൽ ഓടിയെത്തിയാണ് ആന്ദ്രെ ഗ്രാസെ സ്വർണം സ്വന്തമാക്കിയത്. മത്സരത്തിൽ വെള്ളിയും വെങ്കലവും അമേരിക്കൻ താരങ്ങൾക്കാണ്. 19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ തന്നെ നോഹ ലൈലെസ് വെങ്കലവും നേടി.
ഒളിംപിക്സ് ചരിത്രത്തിൽ 200 മീറ്ററിൽ ഇത് മൂന്നാം തവണയാണ് ഒരു കനേഡിയൻ താരം സ്വർണ മെഡൽ സ്വന്തമാക്കുന്നത്. 1928ലെ ആംസ്റ്റർഡാം ഒളിംപിക്സിൽ പെഴ്സി വില്യംസ് സ്വർണം നേടിയതിന് ശേഷം ഒരു കനേഡിയൻ പുരുഷ താരത്തിന്റെ ആദ്യ നേട്ടം കൂടിയാണിത്. റിയോ ഒളിപിക്സ് മുതൽ പങ്കെടുത്ത എല്ലാ ഒളിംപിക്സ് മത്സരങ്ങളിലും മെഡൽ നേടികൂടിയാണ് ആന്ദ്രെ ഗ്രാസെ തന്റെ മികവ് തെളിയിക്കുന്നത്.
2016ൽ നടന്ന റിയോ ഒളിംപിക്സിന്റെ 200 മീറ്ററിൽ ഉസൈൻ ബോൾട്ടിന് പിന്നിൽ രണ്ടാമതാണ് ആന്ദ്രെ ഗ്രാസെ ഫിനിഷ് ചെയ്തത്. ഇത്തവണ അത് സ്വർണമാക്കാൻ കനേഡിൻ താരത്തിനായി. അതേസമയം നേരത്തെ നടന്ന 100 മീറ്ററിൽ താരം നിരാശപ്പെടുത്തിയിരുന്നു. മൂന്നാം സ്ഥാനത്ത് ഓടിയെത്തിയ ആന്ദ്രെയ്ക്ക് ഇത്തവണയും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2016 റിയോ ഒളിംപിക്സിലും താരം വെങ്കലമെഡലാണ് നേടിയത്. റിയോയിൽ 4x400 മീറ്റർ റിലേ ടീമിന്റെയും ഭാഗമായിരുന്ന ആന്ദ്രെ ഗ്രാസെ വെങ്കലം നേടിയിരുന്നു. ഒളിംപിക്സിൽ താരത്തിന്റെ ആദ്യ സ്വർണ മെഡൽ നേട്ടമാണ് ടോക്കിയോയിലേത്.
അതേസമയം വനിതകളുടെ 200 മീറ്റര്‍ സ്പ്രിന്റില്‍ ചരിത്രം കുറിച്ച് ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ. ചരിത്രത്തില്‍ ആദ്യമായി സ്പ്രിന്റ് ഡബിള്‍സ് സ്വര്‍ണം നിലനിര്‍ത്തുന്ന താരമായി മാറിയിരിക്കുകയാണ് സ്പ്രിന്റ് ക്യൂന്‍ എന്നറിയപ്പെടുന്ന എലെയ്ന്‍. 21.53 സെക്കന്‍ഡിലായിരുന്നു എലെയിന്റെ ഫിനിഷിംഗ്. നേരത്തെ നൂറ് മീറ്റര്‍ എലെയ്ന്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. തനിക്ക് സ്പ്രിന്റില്‍ യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഒരാളില്‍ നിന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് താരം. റിയോ ഒളിമ്പിക്‌സ്, നൂറ് മീറ്റര്‍, 200 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണം നേടിയിരുന്നു എലെയ്ന്‍ തോംസണ്‍.
സ്പ്രിന്റില്‍ അഞ്ച് വര്‍ഷം മുമ്പ് നേടിയ സ്വര്‍ണം ഇത്തവണയും അവര്‍ കൈവിട്ടില്ല. ഇതിനൊരു ഒരു വനിതാ താരവും നൂറ്, 200 മീറ്റര്‍ കിരീടങ്ങള്‍ നിലനിര്‍ത്തിയിട്ടില്ല. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും എലെയിന് വെല്ലുവിളിയുണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ മത്സരത്തില്‍ എലെയ്‌നാണ് ആധിപത്യം പുലര്‍ത്തിയത്. നമീബിയയുടെ ക്രിസ്റ്റീന്‍ എംബോമ ഗംഭീര പ്രകടനമാണ് അവസാന 30 മീറ്ററില്‍ നടത്തിയത്. ആറാം സ്ഥാനത്തായിരുന്നു എംബോമയുടെ കുതിപ്പിനാണ് ടോക്കിയോ സാക്ഷ്യം വഹിച്ചത്. അവര്‍ എല്ലാവരെയും ഞെട്ടിച്ച് വെള്ളി നേടുകയും ചെയ്തു. 21.81 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്.
അതേസമയം തന്‍റെ മത്സരത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചതിന് താരത്തെ ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്‌തു. എലെയ്‌ൻ തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. പകർപ്പവകാശ തർക്കത്തെ തുടർന്ന് രണ്ട് ദിവസത്തേക്ക് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.