ടോക്കിയോ: ഒളിംപിക്സ് ബോക്സിങ് വേദിയിൽ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. മെഡൽ പ്രതീക്ഷയായിരുന്ന അമിത് പങ്കൽ ക്വർട്ടർ കാണാതെ പുറത്തായി. പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ കൊളംബിയയുടെ യുബെർജാൻ മാർട്ടിനെസിനോടാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്. 4-1ന് ആയിരുന്നു അമിത് പങ്കലിനെതിരെ മാർട്ടിനെസിന്റെ വിജയം.
ഒന്നാം സീഡായി ഒളിംപിക്സിലെത്തിയ അമിത് പങ്കൽ അനായാസം ക്വർട്ടർ ബെർത്ത് ഉറപ്പിക്കുമെന്നാണ് കരുതിയത്. ആദ്യ റൗണ്ട് സ്വന്തമാക്കിയ അമിത് ആ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. എന്നാൽ അടുത്ത റൗണ്ട് മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മാർട്ടിനെസ് ഇന്ത്യൻ താരത്തെ പ്രതിരോധത്തിലാക്കി. പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ അമിത്തിനെ തകർപ്പൻ പഞ്ചുകളിലൂടെ മാർട്ടിനെസ് വീഴ്ത്തുകയായിരുന്നു.
നേരത്തെ 51 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരി കോമും പരാജയപ്പെട്ടിരുന്നു. പ്രീക്വർട്ടറിലാണ് ഒരു തവണ ഒളിംപിക് മെഡൽ ജേതാവും ആറു തവണ ലോക ചാംപ്യനുമായ മേരി കോമും അട്ടിമറിക്കപ്പെട്ടത്. അതേസമയം ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അസാമില്‍ നിന്നുള്ള വനിതാ ബോക്‌സര്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍.
69 കിഗ്രാം വിഭാഗം വെല്‍റ്റര്‍വെയ്റ്റ് വിഭാഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ നിയെന്‍ ചിന്‍ ചാനിനെ 4-1നു ഇടിച്ചിട്ടായിരുന്നു ലവ്‌ലിന ചരിത്രനേട്ടത്തിന് അവകാശിയായത്. ഇനി സെമിയില്‍ പരാജയപ്പെട്ടാലും ഇന്ത്യന്‍ താരത്തിനു വെങ്കലവുമായി മടങ്ങാം. പക്ഷെ സ്വര്‍ണമെന്ന സ്വപ്‌നത്തിനു വേണ്ടി തന്നെയായിരിക്കും അസമിന്റെ യുവതാരം റിങിലെത്തുകയെന്നുറപ്പാണ്.