2016ലെ റിയോ ഒളിംപിക്‌സില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്തതിന്റെ പേരില്‍ മല്‍സരരംഗത്തു നിന്നു പിന്‍മാറാന്‍ പോലും മകള്‍ ആഗ്രഹിച്ചിരുന്നതായി മീരാബായ് ചാനുവിന്റെ അമ്മ സൈക്കോം തോംബി ദേവിയുടെ വെൡപ്പെടുത്തല്‍. ടോക്കിയോയില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡലുമായി ചാനു രാജ്യത്തിന്റെ അഭിമാനിയ മാറിയ ശേഷം മണിപ്പൂരിലെ ഇംഫാലിലുള്ള വീട്ടില്‍ വച്ച് സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ത്യാഗങ്ങള്‍ക്കുമുള്ള ഫലമാണ് ഇപ്പോഴത്തെ നേട്ടമെന്നു ദേവി പറയുന്നു. 2016ലെ ഒളിംപിക്‌സിനിടെ മിരാബായ് എന്നെ വിളിക്കുകയും മല്‍സരഫലത്തെക്കുറിച്ച് പറയുകയും ചെയ്തു. എനിക്കു തലകറക്കമുണ്ടായി, കുടുംബം മുഴുവന്‍ കരയുകയും ചെയ്തു. താന്‍ പരിഭ്രമത്തോടെയാണ് മല്‍സരിച്ചതെന്നും മല്‍സരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായും മിരാബായ് ഫോണിലൂടെ പറഞ്ഞു. എന്നാല്‍ അതു പാടില്ലെന്നും ഞങ്ങളുടെയെല്ലാം പിന്തുണയുണ്ടെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയായിരുന്നു. എങ്കിലും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഇതൊരു പോരാട്ടാണെന്നും പകുതിയില്‍ വച്ച് അവസാനിപ്പിക്കരുതെന്നും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി. അവള്‍ക്കു പരിക്കേല്‍ക്കുകമ്പോഴെല്ലാം ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കും, ദിവസങ്ങോളം ഉറങ്ങാറുമില്ലെന്നും ദേവി വെളിപ്പെടുത്തി.
ഞങ്ങളുടെ ഗ്രാമത്തില്‍ അയല്‍ക്കാരന്റെ അരയേക്കര്‍ സ്ഥലത്ത് കുട്ടിക്കാലത്ത് മിരാബായ് എന്നെ സഹായിക്കാറുണ്ടായിരുന്നു. എന്റെ മറ്റു മക്കള്‍ പഠനത്തിലും നെയ്ത്തിലും സമയം ചെലവഴിക്കുമ്പോള്‍ എന്നെ സഹായിക്കാന്‍ മിരാബായ് തലയില്‍ വിറക് ചുമക്കുമയിരുന്നു. ചിലപ്പോള്‍ രാവിലെ മൂന്ന്-നാലു മണിക്കൂറും വൈകീട്ടും ഇത്ര തന്നെ സമയവും ഞങ്ങള്‍ കൃഷിയിടത്തു സമയം ചെലവഴിക്കും. എന്റെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് മാത്രമാരിന്നു മിരാബായ് എപ്പോഴും ചിന്തിച്ചിരുന്നത്. ഇന്നു അവള്‍ ഇന്ത്യയുടെ മുഴുവന്‍ തന്റെ തോളിലേറ്റിയതായാണ് തോന്നുന്നതെന്നു ദേവി വികാരധീനയായി പറയുന്നു.
ചെറുകിട കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരാണ് ചാനുവിന്റെ മാതാപിതാക്കള്‍. ആറു മക്കളുള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. അക്കൂട്ടത്തില്‍ ഏറ്റവും ഇളയതാണ് ചാനു. മണിപ്പൂരിലെ പൊതുമരാമത്ത് വകുപ്പില്‍ നിര്‍മാണ തൊഴിലൊളിയായിരുന്നു ചാനുവിന്റെ അച്ഛന്‍. അതുകൊണ്ടു തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് മിരാബായ് വളര്‍ന്നത്. കുടുംബത്തെ പോറ്റുന്നതിനായി മിരാബായിയുടെ അമ്മ ഗ്രാമത്തിലെ പ്രധാന റോഡില്‍ ഒരു ചായക്കട നടത്തുകയും ചെയ്തിരുന്നു.
ഞങ്ങളുടെ പിന്‍മുറക്കാരെല്ലാം ചെറുകിട കര്‍ഷകരായിരുന്നു. ഞങ്ങള്‍ക്കു സ്വന്തമായി ഭൂമി പോലുമില്ലായായിരുന്നു. എന്റെ ഭര്‍ത്താവിന് മാസംതോറും ലഭിച്ചിരുന്ന ശമ്പളം 2000 മുതല്‍ 3000 രൂപയായിരുന്നു. കൃഷിയിടത്തില്‍ ജോലിക്കു പോവുന്നതു കൂടാതെയായിരുന്നു ഞാന്‍ ചായക്കടയും നടത്തിയിരുന്നത്. മിരാബായിക്കും കൂടപ്പിറപ്പുകള്‍ക്കും നല്ല ഭക്ഷണം കൊടുക്കാന്‍ പോലും അക്കാലത്തു തങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ലെന്നും ദേവി ഓര്‍ത്തെടുക്കുന്നു.