ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ മലയാളി സാനിധ്യമാണ് ലോങ് ജംപ് താരം ശ്രീശങ്കറും നടത്ത മത്സരത്തിൽ പങ്കെടുക്കുന്ന കെ.ടി ഇർഫാനും. ഒളിംപിക് വേദി അഭിമാന മുഹൂർത്തമാണെങ്കിലും ഇരുവർക്കും തങ്ങളുടെ പ്രകടനവും മികച്ചതാക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. ടോക്കിയോയിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ശ്രീശങ്കറിനും ഇർഫാനുമെതിരെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടപടി നേരിടേണ്ടി വരും. എഎഫ്ഐ പ്രസിഡന്ര് അദിലെ ജെ സുമരിവാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഒളിംപിക്സിന് മുന്നോടിയായി നടന്ന ഫിറ്റ്‌നെസ് പരിശോധനയിൽ ഇരുവരും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇർഫാനെയും ശ്രീശങ്കറിനെയും ഒളിംപിക് ടീമിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇരുവരുടെയും പരിശീലകർ നടത്തിയ ഇടപ്പെടലാണ് അത് ഒഴിവാക്കിയത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പരിശീലകരുടെ ഉറപ്പിലാണ് ഇരുവരെയും ടോക്കിയോയിലേക്ക് അയക്കാൻ തീരുമാനച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് ബെംഗളൂരുവിലെ സായ് കേന്ദ്രത്തില്‍ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതില്‍ ഇര്‍ഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കര്‍ ലോങ് ജമ്പില്‍ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാര്‍ച്ചിലാണ് നടത്ത മത്സരത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടിയത്. ലണ്ടൻ ഒളിംപിക്സിലും ഇർഫാൻ മത്സരിച്ചിരുന്നു.
ഫൊട്ടോ കടപ്പാട്: ട്വിറ്റർ - കെ.ടി ഇർഫാൻ, ഫെയ്സ്ബുക്ക്: എം ശ്രീശങ്കർ