ടോക്കിയോ: ലോക കായിക മാമാങ്കത്തിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുമ്പോൾ വീറും വാശിയും മത്സരചൂടും ഉയരുകയാണ്. ഇതിനിടയിൽ പ്രഭാത ചൂടും ഒളിംപിക്സിന്റെ സുഗമമായ നടത്തിപ്പിന് തിരിച്ചടിയാകുന്നു. ജപ്പാനിലെ പ്രഭാത ചൂടിൽ ടീമുകൾ ആശങ്ക പ്രകടിപ്പിച്ചതോടെ വനിതാ വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരം നീട്ടിവെച്ചു. കാനഡ, സ്വീഡൻ ടീമുകളാണ് സ്വർണ മെഡൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ടീമുകൾ ആശങ്ക പ്രകടിപ്പിച്ചതോടെ മത്സരം മറ്റൊരു സമയത്തേക്ക് പുനഃക്രമീകരിക്കുകയായിരുന്നു അധികൃതർ.
ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു നേരത്തെ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് രാത്രി 9 മണിക്ക് ആക്കുകയായിരുന്നു. യോകോഹാമയാകും ഫുട്ബോൾ ഫൈനൽ മത്സരത്തിന് വേദിയാവുക. തീരുമാനം ഇരു ടീമുകളും സ്വാഗതം ചെയ്തിട്ടുണ്ട്.
ടോക്കിയോയിൽ വെള്ളിയാഴ്ച 38 സെൽഷ്യസ് (100 ഫാരൻഹീറ്റ്) താപനിലയും ഉയർന്ന ആർദ്രതയും ആയിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പ്രധാന വേദിയിൽ തന്നെയാണ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളും നടക്കുന്നത് എന്നതിനാൽ ഇതേ വേദിയിൽ മത്സരം വൈകിപ്പിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സംഘാടകർ ഇത് യോക്കോഹാമ സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാൻ തീരുമാനിച്ചത്. ഇവിടെയാണ് ശനിയാഴ്ച പുരുഷ വിഭാഗം ഫുട്ബോൾ ഫൈനലും നടക്കുന്നത്.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം മാറ്റണമെന്ന് കാനഡയും സ്വീഡനും ഈ ആഴ്ച ആദ്യം അഭ്യർത്ഥിച്ചിരുന്നു. പാൻഡെമിക് നിയന്ത്രണങ്ങൾ കാരണം ആരാധകരെ ഫൈനലിലേക്ക് അനുവദിക്കാത്തതിനാൽ വ്യാഴാഴ്ച വൈകി മാത്രമാണ് അഭ്യർത്ഥന അനുവദിച്ചത്.
അതേസമയം ഒളിംപിക്സ് വേദിയിൽ നിന്ന് ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷ വിഭാഗം ഹോക്കിയിൽ നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ സംഘം വെങ്കല മെഡൽ നേടി. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിന് വേണ്ടി നടന്ന നിർണായക മത്സരത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ പ്രകടനമാണ് വെങ്കല മെഡൽ പോരാട്ടത്തിലും നിർണായകമായത്.
എന്നാൽ ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണ മെഡലിനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഗുസ്തി താരം രവി കുമാര്‍ ദാഹിയക്കുമായില്ല. പുരുഷന്‍മാരുടെ 57 കിഗ്രാം ഗുസ്തി ഫൈനലില്‍ രവി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടു 7-4ന് രവി പരാജയം സമ്മതിച്ചു. വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ വിനേഷ് ഫോഗട്ട് മുന്‍ ലോക ചാംപ്യന്‍ വനെസ കലാഡ്‌സിന്‍സ്‌കയയോട് പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.