ടോക്കിയോയിലെ ഒളിംപിക് വേദി ഭവാനി ദേവിയുടെ മാത്രമല്ല ഇന്ത്യയിലെ ഓരെ ഫെൻസറുടെയും സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ഫെൻസറാണ് ഭവാനി ദേവി. അരങ്ങേറ്റ ഒളിംപിക്സിൽ രണ്ടാം റൗണ്ടിൽ പുറത്തായെങ്കിലും അഭിമാനത്തോടെയാണ് ഭവാനിയുടെ മടക്കം. ഒളിംപിക്സിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഭാവിയിൽ കൂടുതൽ ഉയരങ്ങൾ നേടുന്നതിനുള്ള സാങ്കേതികത മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും ഭവാനി പറയുന്നു.
ഒളിംപിക്സിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഗംഭീര വിജയമാണ് ഭവാനി നേടിയത്. ടുണീഷ്യയുടെ നാദിയ ബെൻ അസീസിക്കെതിരെ 15-3ന്റെ വിജയവുമായി രണ്ടാം റൗണ്ടിലെത്തിയ ഇന്ത്യൻ താരത്തിന് എന്നാൽ ഫ്രാൻസിന്റെ ലോക മൂന്നാം റാങ്കുകാരിക്ക് മുന്നിൽ അടിതെറ്റി. ബ്രൂനെറ്റിനെതിരെ 7-15നായിരുന്നു ഭവാനി ദേവിയുടെ തോൽവി. പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചിരുന്നു.
"ടോക്കിയോയിൽ നിന്ന് ഞാൻ പഠിച്ച ഒരു പാഠം കഠിനാധ്വാനം തുടരുക എന്നതാണ്, കാരണം റിയോയ്ക്ക് ശേഷം ഞാൻ കഠിനാധ്വാനം ചെയ്തു, അത് എന്നെ ടോക്കിയോയിലേക്ക് കൊണ്ടുവന്നു. സാങ്കേതിക (വശങ്ങൾ) പോലുള്ള ചില ഫെൻസിംഗ് നിമിഷങ്ങളും ഫെൻസിംഗ് തന്ത്രങ്ങളും ഞാൻ മെച്ചപ്പെടുത്തേണ്ടതുണ്ട്, ഒപ്പം എന്റെ മത്സരങ്ങളിൽ നിന്ന് എനിക്ക് നല്ല ഫീഡ്‌ബാക്ക് ലഭിച്ചു, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെർച്വൽ പത്രസമ്മേളനത്തിൽ ഭവാനി പറഞ്ഞു.
മെഡല്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ട് പക്ഷേ അത്മവിശ്വാസത്തോടെ ഇനിയുള്ള മല്‍സരങ്ങള്‍ക്കായി പരിശീലനം തുടരുമെന്നും ഭവാനി ദേവി പറയുന്നു. ഒളിംപിക്സ് യോഗ്യത നേടിയതുമുതല്‍ ലഭിച്ച പിന്തുണയ്ക്കും ഭവാനി ദേവി നന്ദി പറഞ്ഞു. 1896 മുതൽ ഒളിംപിക്‌സ് ഇനമായ ഫെന്‍സിങ്ങിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം യോഗ്യത നേടുന്നതും മത്സരിക്കുന്നതും.