ദില്ലി: ക്രിക്കറ്റ് ഒഴികെയുളള സ്പോർട്സ് ഭരണത്തിൽ നിന്നും രാഷ്ട്രീയക്കാർ വൈകാതെ ഔട്ടാകും. രാഷ്ട്രീയ നേതാക്കൾ സ്പോർട്സ് ബോഡികളുടെ ഭരണത്തിൽ വേണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ തീരുമാനം. ഫുട്ബോളിലും ഹോക്കിയിലും ഒളിംപിക്സ് ഇനങ്ങളിലും എല്ലാം ഈ തീരുമാനം നടപ്പിലാകും. പക്ഷേ ക്രിക്കറ്റിൽ മാത്രം തൽക്കാലം ഇത് നടക്കില്ല എന്നതാണ് യാഥാർഥ്യം.
ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള കായിക സംഘടനകളിൽ ഒന്നായ ബി സി സി ഐ സർക്കാരിന്റെ പരിധിയിൽ വരുന്നില്ല എന്നത് തന്നെ ഇതിന് കാരണം. ബി സി സി ഐ കേന്ദ്ര സർക്കാർ നിമനം നടക്കുന്ന ബോഡിയല്ലാത്തത് കൊണ്ട് തന്നെ ഇതിന്റെ പ്രസിഡണ്ട്, സെക്രട്ടറി തിരഞ്ഞെടുപ്പുകളിലൊന്നും ഇപ്പോൾ കേന്ദ്രത്തിന് ഇടപെടാനാകില്ല. വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ കാര്യവും അങ്ങനെതന്നെ.
കായിക സംഘടനകളുടെ ഭരണത്തിൽ രാഷ്ട്രീയക്കാർ ഇരിക്കുന്നത് ഇന്ത്യയിൽ പുതുമയുള്ള കാര്യമൊന്നുമല്ല. സുരേഷ് കൽമാഡി മുതൽ ശരദ് പവാർ, രാജീവ് ശുക്ല, അരുൺ ജെയ്റ്റ്ലി തുടങ്ങി ഏറ്റവും ഒടുവിൽ ബി സി സി ഐയുടെ പ്രസിഡണ്ടായിരുന്ന അനുരാഗ് താക്കൂർ വരെ ഇഷ്ടം പോലെ പേർ കറ തീർന്ന രാഷ്ട്രീയക്കാരാണ്. സ്പോർട്സ് സംഘടനകളിൽ നിന്നും രാഷ്ട്രീയക്കാരെ അകറ്റിനിർത്താനുള്ള താൽപര്യം സുപ്രീം കോടതി വരെ പ്രകടിപ്പിച്ചിട്ടുള്ളതാണ്.