ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്നാണ് ജാവലിൻ ത്രോ. അന്താരാഷ്ട്ര വേദികളിൽ ഇതിനോടകം തന്നെ പല നേട്ടങ്ങളും സ്വന്തമാക്കിയ നീരജ് ചോപ്രയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ടോക്കിയോയിലും ഇത് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. എന്നാൽ മത്സരത്തിന് മുൻപ് തന്നെ നീരജിനെ വെല്ലുവിളിക്കുകയാണ് ജർമ്മൻ സൂപ്പർ ജോഹ്നാസ് വെറ്റർ. നല്ല സുഹൃത്തുക്കളാണെങ്കിലും ടോക്കിയോയിൽ തന്നെ പരാജയപ്പെടുത്താൻ നീരജിനാകില്ലെന്ന് വെറ്റർ പറഞ്ഞു.
ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും വെറ്റർ തന്നെയാണ്. എന്നാൽ നീരജിലൂടെ ഇന്ത്യയും ലക്ഷ്യമിടുന്നത് സ്വർണമാണ്.
"കഴിഞ്ഞ രണ്ട് വർഷമായി മികച്ച ഫോമിലാണ് ചോപ്ര. ഫിൻലൻഡിൽ 86 മീറ്ററിന് മുകളിൽ കണ്ടെത്താനും അദ്ദേഹത്തിനായി. ആരോഗ്യവാനാണെങ്കിൽ, തന്ത്രങ്ങളിൽ മാറ്റ് കണ്ടെത്തിയാൽ അദ്ദേഹത്തിന് വളരെ ദൂരം എറിയാൻ സാധിക്കും. പക്ഷെ മത്സരിക്കേണ്ടത് എന്നോടാണ്. ടോക്കിയോയിൽ 90 മീറ്ററിന് മുകളിലാണ് ഞാൻ ലക്ഷ്യമിടുന്നത്. അതുകൊണ്ട് എന്നെ പരാജയപ്പെടുത്താൻ പ്രയാസമാണ്." വെറ്റർ പറഞ്ഞു.
2018 മുതലാണ് ഇരുവരും ജാവലിൻ ത്രോയിൽ നേർക്കുന്നേർ എത്തുന്നത്. ഒരേ കളരിയിൽ നിന്നുമാണ് ഇരുവരും പുതിയ ദൂരം കണ്ടെത്തിയതും. ജർമൻ പരിശീലകൻ വെർണർ ഡാനിയേൽസിന്റെ കീഴിൽ അന്ന് പരിശീലിച്ചിരുന്ന ചോപ്ര വെറ്ററിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് വർഷത്തിനിപ്പുറം ഫിൻലൻഡിലും ഇരുവരും നേർക്കുന്നേർ വന്നു. എങ്കിലും മികച്ച സൗഹൃദമാണ് ചോപ്രയും വെറ്ററും തമ്മിൽ. ഹെൽസിങ്കിയിലേക്ക് ഒരു കാറിലാണ് രണ്ടുപേരും യാത്ര ചെയ്തത്. 93.59 മീറ്ററാണ് വെറ്ററുടെ മികച്ച ദൂരം, ചോപ്രയുടേത് 88.07 മീറ്ററും.