റോത്തക്ക്: ദേശീയ സ്കൂൾ സീനിയർ അതലറ്റിക്സ് മീറ്റിൽ കേരളം മുന്നിലെത്തിയതിന് പിന്നാലെ ഹരിയാന താരങ്ങളുടെ അതിക്രമം. കേരള ക്യാമ്പിൽ അതിക്രമിച്ചു കയറിയ ഹരിയാന താരങ്ങൾ കേരള ടീമംഗങ്ങളെ മർദ്ദിച്ചു. ആക്രമണത്തിൽ കേരള ക്യാപ്റ്റൻ പിഎൻ അജിത് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ചയിലെ മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മീറ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലും ഹരിയാനയായിരുന്നു മെഡൽവേട്ടയിൽ മുന്നിൽ. എന്നാൽ മൂന്നാം ദിനത്തിൽ ഹരിയാനയെ പിന്തള്ളി കേരളം ഒന്നാമതെത്തി. ഇതാണ് ഹരിയാന താരങ്ങളുടെ ആക്രമണത്തിന് കാരണമായത്.
മർദ്ദനത്തിൽ പരിക്കേറ്റ കേരള ടീമംഗങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹരിയാന ടീമിനെതിരെ പരാതിയും നൽകിയിട്ടുണ്ട്. ഹരിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ സീനിയർ അതലറ്റിക് മീറ്റിൽ 64 പോയിന്റുകൾ നേടിയാണ് കേരളം മുന്നിൽ നിൽക്കുന്നത്. മൂന്നാം ദിനത്തിൽ നാലു സ്വർണ്ണവും, രണ്ടു വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയാണ് കേരളം മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്.