ബെംഗളൂരു: സ്പിന്നാണത്രെ ഇന്ത്യയുടെ കരുത്ത്. കപില്‍ദേവ്, ശ്രീനാഥ്, സഹീര്‍ഖാന്‍ തുടങ്ങിയ വിരലില്‍ എണ്ണാവുന്ന യഥാര്‍ഥ ഫാസ്റ്റ് ബൗളര്‍മാരെ മാത്രമേ ഇക്കാലം കൊണ്ട് ഇന്ത്യക്ക് കിട്ടിയിട്ടുള്ളൂ എന്നത് കണക്കിലെടുക്കുമ്പോള്‍ സ്പിന്നാണ് ഇന്ത്യയുടെ കരുത്ത് എന്ന് പറഞ്ഞാലും അത് തെറ്റാവില്ല. എന്നാല്‍ 12 കൊല്ലം ഫാസ്റ്റ് ബൗളറായി കളിച്ച, ടീമിന്റെ ഓപ്പണിംഗ് ബൗളറെക്കൊണ്ട് സ്പിന്‍ എറിയിക്കാനുള്ള വിദ്യ ഇന്ത്യക്ക് മാത്രമേ അവകാശപ്പെടാന്‍ കഴിയൂ.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയായിരുന്ന മനോജ് പ്രഭാകറിനാണ് ഈ ദുര്യോഗം ഉണ്ടായത്. 1996 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രഭാകറിനോട് ഓഫ് സ്പിന്‍ എറിയാന്‍ പറഞ്ഞത്. നാലോവര്‍ മാത്രം എറിയാന്‍ കിട്ടിയ പ്രഭാകര്‍ ഈ കളിയോടെ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു.

76 പന്തില്‍ 79 റണ്‍സെടുത്ത ജയസൂര്യയുടെ അടി പേടിച്ചാണ് ഫാസ്റ്റ് ബൗളറായ പ്രഭാകറിന് സ്പിന്‍ എറിയേണ്ടി വന്നത്. ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളറായിട്ടും 96 ലോകകപ്പ് പ്രഭാകറിന് അത്ര മികച്ചതായില്ല. ലങ്കയ്‌ക്കെതിരെ ആദ്യത്തെ രണ്ടോവര്‍ പന്തെറിയുമ്പോഴേക്കും പ്രഭാകര്‍ 33 റണ്‍സ് വഴങ്ങിയിരുന്നു. അടുത്ത രണ്ടോവര്‍ ഓഫ് സ്പിന്നെറിഞ്ഞ പ്രഭാകര്‍ മൊത്തം നാലോവറില്‍ 47 റണ്‍സ് കൊടുത്തു.
സച്ചിന്റെ 137 റണ്‍സ് ലങ്കയ്‌ക്കെതിരെ ഇന്ത്യയെ 271 വരെ എത്തിച്ചെങ്കിലും ജയസൂര്യയ്ക്ക് മുമ്പില്‍ അതൊന്നും മതിയായില്ല. ശ്രീലങ്ക ഇന്ത്യയെ തോല്‍പിച്ചതോടെ കാണികള്‍ പ്രഭാകറിനെ സ്വന്തം ഗ്രൗണ്ടില്‍ കൂവി വിളിക്കുക കൂടി ചെയ്തു. അനില്‍ കുംബ്ലെയുടെ പന്തില്‍ ജയസൂര്യയെ പിടിച്ചുപുറത്താക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് പ്രഭാകറിന് ആശ്വാസമായത്.