ന്യൂഡൽഹി: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന് അങ്ങനെ തിരശ്ശീല വീണിരിക്കുകയാണ്. ഒട്ടേറെ മെഡൽ പ്രതീക്ഷകൾ ഉള്ള താരങ്ങളുമായാണ് ഇന്ത്യ ഇത്തവണ പാരീസിലേക്ക് വണ്ടി കയറിയത്.അവരിൽ പലരും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്‌തു. എന്നാൽ ഇക്കുറി നിർഭാഗ്യം വളരെയധികം വേട്ടയാടിയ കാഴ്‌ചയാണ് നാം കണ്ടത്. മെഡൽ ഉറപ്പിച്ച പല താരങ്ങൾക്കും അവസാന നിമിഷം കാലിടറിയപ്പോൾ നഷ്‌ടം വലുതായിരുന്നു.
ഗുസ്‌തി ഫൈനലിൽ കടന്നിട്ടും ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാകേണ്ടി വന്ന വിനേഷ് ഫോഗട്ടും, ത്രസിപ്പിക്കുന്ന പ്രകടനവുമായി മെഡലിലേക്ക് കുത്തിക്കവേ കാലിനേറ്റ പരിക്ക് തിരിച്ചടിയായി നിഷ ദാഹിയ തോൽവി വഴങ്ങിയപ്പോഴും ലക്ഷ്യ സെൻ അവസാന നിമിഷം പൊരുതി വീണപ്പോഴും ഒക്കെ ഇന്ത്യയിലെ കോടിക്കണക്കിന് കായിക പ്രേമികളാണ് കണ്ണീർ വാർത്തത്.

എന്നാൽ ഹോക്കിയിൽ വെങ്കലവുമായി പുരുഷ ടീമും ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിന് ഇടയിലും തന്റെ നിശ്ചയദാർഢ്യം കൊണ്ട് വെള്ളിയുമായി നാട്ടിലേക്ക് മടങ്ങിയ നീരജ് ചോപ്രയും ഇരട്ട മെഡലുമായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ മനു ഭക്കറും രാജ്യത്തെ യശസ് വാനോളം ഉയർത്തിയ കാഴ്‌ചയും നാം കണ്ടു.
ഇനി അടുത്ത ഒളിമ്പിക്‌സിന് കൃത്യം നാല് വർഷം കാത്തിരിക്കണം. യുഎസിലെ ലോസ് ആഞ്ചൽസ് നഗരമാണ് അടുത്ത വേദി. അവിടെ നടക്കാൻ പോവുന്നതിനെ കുറിച്ച് ഇപ്പോഴേ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം, എങ്കിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ എത്ര വലുതാണെന്നും എത്രത്തോളം അതിൽ ഇന്ത്യക്ക് വിജയിക്കാൻ കഴിയുമെന്നും നമുക്ക് പരിശോധിക്കാം.
ലോസ് ആഞ്ചൽസിൽ കണ്ണുംനട്ട് ഇന്ത്യ
ഇക്കുറി കൈയെത്തും ദൂരത്ത് ഒട്ടേറെ മെഡലുകളാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്. അതിൽ പലതും നിർഭാഗ്യം കൊണ്ട് മാത്രമാണ് കിട്ടാതെ പോയത്. എന്നാൽ അടുത്ത തവണ ഈ പിഴവുകൾ തിരുത്തിയാൽ ഇന്ത്യയ്ക്ക് പത്ത് മെഡലുകൾ വരെ നേടാനാവും എന്നാണ് വിലയിരുത്തൽ. ടോക്കിയോയിൽ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയതെങ്കിൽ പാരീസിൽ ആറെണ്ണമായി അത് മാറി.
എന്നാൽ കുറഞ്ഞത് മൂന്ന് മെഡലുകൾ എങ്കിലും ഇന്ത്യയ്ക്ക് പല കാരണങ്ങളാലും നഷ്‌ടമായി. അങ്ങനെ നോക്കുമ്പോൾ രണ്ടക്കം അധികം ദൂരെയല്ല. പ്രത്യേകിച്ച് ഇന്ത്യ ഏറെ പ്രതീക്ഷ വച്ച ബാഡ്‌മിന്റൺ പോലെയുള്ള ഇനങ്ങളിൽ ഇക്കുറി മെഡൽ നേടാനായിരുന്നില്ല എന്നത് കൂടി കണക്കിലെടുക്കുമ്പോൾ. അതിന്റെ സാധ്യതകൾ ഓരോ ഇനങ്ങളിലായി പരിശോധിക്കാം.
ഗുസ്‌തിയിൽ ഇത്തവണ നേട്ടമുണ്ടാക്കി എങ്കിലും വേദനാജനകമായ കാഴ്‌ചകളും കാണേണ്ടി വന്നു. എന്നാൽ ലോസ് ആഞ്ചൽസിൽ ഈ ദൗർഭാഗ്യം ഇന്ത്യയെ പിന്തുടർന്നില്ലെങ്കിൽ ഗുസ്‌തിയിൽ ചരിത്രം കുറിക്കുക തന്നെ ചെയ്യും. ഷൂട്ടിംഗിൽ കുറച്ചുകൂടി നേട്ടം ഇന്ത്യ അർഹിക്കുന്നുണ്ട്, അത് അടുത്ത തവണ നേടുമെന്ന് തന്നെയാണ് കരുതുന്നത്.
ഹോക്കിയിൽ കഴിഞ്ഞ രണ്ട് തവണയായി വെങ്കല മെഡലിൽ തൃപ്‌തിപെടാനാണ് ഇന്ത്യയുടെ യോഗം. എന്നാൽ ലോസ് ആഞ്ചൽസിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ വരെയുള്ള സാധ്യതയുണ്ട്. സാധ്യതയുള്ള മറ്റൊരു ഇനം ബാഡ്‌മിന്റൺ തന്നെയാണ്. ഇക്കുറി ലക്ഷ്യ സെൻ അവസാന നിമിഷമാണ് അടിതെറ്റി വീണത്. എന്നാൽ ചെറുപ്പക്കാരായ ലോകോത്തര താരങ്ങളുടെ സാന്നിധ്യം ആവോളം ഉള്ളതിനാൽ ഈ ഇനത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷിക്കാം.