നീന്തൽ കുളത്തിലെ രാജാവെന്ന് അറിയപ്പെടുന്ന താരമാണ് അമേരിക്കയുടെ മൈക്കൽ ഫെൽപ്സ്. വിവിധ വിഭാഗങ്ങളിലായി ഒളിംപിക്സിൽ മറ്റ് ലോക ചാംപ്യൻഷിപ്പുകളിലും ഫെൽപ്സ് വാരികൂട്ടിയ സ്വർണമെഡലുകളും റെക്കോർഡുകളും ഏതൊരു നീന്തൽ താരത്തിന്റെയും വലിയ സ്വപ്നവും കടമ്പയുമാണ്. അത്തരത്തിലൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഹംഗറി താരം ക്രിസ്റ്റോഫ് മിലാക്. 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ് ക്രിസ്റ്റോഫ് ഫെൽപ്സിന്റെ ഒളിംപിക് റെക്കോർഡ് തിരുത്തിയെഴുതിയത്.
ടോക്കിയോ ഒളിംപിക്സിൽ സ്വർണമെഡൽ നേട്ടത്തോടൊപ്പം ക്രിസ്റ്റോഫിന് ഇരട്ടി സന്തോഷം നൽകുകയാണ് റെക്കോർഡും. 1:51.25 എന്ന സമയത്തിൽ പൂർത്തിയാക്കിയാണ് മൈക്കിൾ ഫെൽപ്സിന്റെ റെക്കോർഡ് തിരുത്തി കുറിച്ചത്. മത്സരത്തിൽ ജപ്പാന്റെ ഹോണ്ട ടൊമോറു രണ്ടാമതും ഇറ്റലിയുടെ ഫെഡറിക്കോ ബർഡിസോ മൂന്നാമതും ഫിനിഷ് ചെയ്ത് വെള്ളി, വെങ്കല മെഡലുകൾ നേടി. 1:53:73 സമയത്ത് നീന്തികയറിയ ഹോണ്ട നീന്തൽ കുളത്തിൽ ആതിഥേയരുടെ രണ്ടാം മെഡലാണ് ഉറപ്പിച്ചത്.
മിലാക് തന്നെയാണ് ഈ ഇനത്തിൽ ലോക റെക്കോർഡിനും ഉടമ. 2009ൽ മൈക്കൽ ഫെൽപ്സ് സ്ഥാപിച്ച 1:51:51 എന്ന മുൻ ലോക റെക്കോർഡ് 2019ൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ മിലാക് മറികടന്നിരുന്നു. 1:50:73ന് ആണ് ഹംഗറി താരം അന്ന് ഫിനിഷ് ചെയ്തത്. ഇതോടെ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ മിലാഖ് തന്റെ സിംഹാസനം ഉറപ്പിച്ചിരിക്കുകയാണ്.
2017ൽ ബുഡാപെസ്റ്റിൽ നടന്ന ലോക നീന്തൽ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് മിലാക്കിന്റെ തുടക്കം. പിന്നീട് പല ടൂർണമെന്റുകളിലായി തന്റെ സ്ഥാനമുറപ്പിക്കാൻ മിലാക്കിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ പൂർണാധിപത്യവും മിലാക്കിന് സ്വന്തം.