ഖേലോ ഇന്ത്യ മിഷൻ; രാജ്യത്തെ കായിക മേഖലയിലെ വലിയ മാറ്റത്തിന് തുടക്കമിടുമെന്ന് മായങ്ക് ശ്രീവാസ്‌തവ
ന്യൂഡൽഹി: രാജ്യത്തെ കായിക പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ഉന്നതതലത്തിലേക്ക് വളർത്തുകയും ചെയ്യുന്ന രീതിയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഖേലോ ഇന്ത്യ മിഷൻ. കൂടുതൽ താരങ്ങൾക്ക് സർക്കാർ സഹായം ഉറപ്പാക്കുന്നതിനൊപ്പം പരിശീലകർ, കായിക ശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ, ജില്ലാ തല പരിശീലന കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
2026-27 മുതൽ 2030-31 വരെയുള്ള അഞ്ച് വർഷത്തേക്ക് ഖേലോ ഇന്ത്യ മിഷന് 29,054 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായ പദ്ധതിക്ക് 7,387 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇരു പദ്ധതികൾക്കുമായി ആകെ 36,441 കോടി രൂപയുടെ വകയിരുത്തലാണുള്ളത്. ഇന്ത്യയുടെ 2036 ഒളിമ്പിക്‌സ് ലക്ഷ്യവുമായി ചേർന്നാണ് അഞ്ച് വർഷത്തെ ഖേലോ ഇന്ത്യ മിഷൻ നടപ്പാക്കുന്നത്.

സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഖേലോ ഇന്ത്യ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ മയങ്ക് ശ്രീവാസ്‌തവയുടെ അഭിപ്രായത്തിൽ, പുതിയ പദ്ധതി രാജ്യത്തെ കായിക മേഖലയിലെ വലിയ മാറ്റത്തിന് തുടക്കമിടും. നേരത്തെ പരമാവധി 3000 ഖേലോ ഇന്ത്യ താരങ്ങൾക്കായിരുന്നു സ്‌റ്റൈപൻഡ് ഉൾപ്പെടെയുള്ള സർക്കാർ പിന്തുണ ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിൽ ഈ എണ്ണം 30,000 ആയി ഉയർത്തും. ഇവർക്ക് പരിശീലനം, മത്സരങ്ങൾ, താമസം തുടങ്ങിയ ആവശ്യങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകാനാണ് ലക്ഷ്യം.
ഇതിന് പുറമെ 'എമർജിങ് ഖേലോ ഇന്ത്യ അത്‌ലറ്റ്സ്' എന്ന പുതിയ വിഭാഗവും അവതരിപ്പിക്കും. ഗ്രാസ്‌റൂട്ട് തലത്തിൽ നിന്ന് എലൈറ്റ് കായികരംഗം വരെ താരങ്ങൾക്ക് പിന്തുണ ലഭിക്കുന്ന തരത്തിലുള്ള '720 ഡിഗ്രി സപ്പോർട്ട് സിസ്‌റ്റം' ആണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് ശ്രീവാസ്‌തവ പറഞ്ഞു. പ്രതിഭ കണ്ടെത്തൽ, പരിശീലനം, മത്സരങ്ങൾ, പരിശീലകർ, സ്‌പോർട്‌സ് സയൻസ്, അടിസ്ഥാന സൗകര്യങ്ങൾ, സ്പോർട്‌സ് ടെക്നോളജി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പ്രതിഭ കണ്ടെത്തലിനും വികസനത്തിനുമായി മാത്രം 2,407 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പുതിയ പദ്ധതിയിൽ പരിശീലകർക്കും സപ്പോർട്ട് സ്‌റ്റാഫിനും കൂടുതൽ പ്രാധാന്യം നൽകും. പരിശീലകരെ സൃഷ്‌ടിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരുകൾക്കും ദേശീയ കായിക ഫെഡറേഷനുകൾക്കും മികച്ച പരിശീലകരെ നിയമിക്കാൻ സഹായം നൽകും. പരിശീലകരുടെയും സപ്പോർട്ട് സ്‌റ്റാഫിന്റെയും വികസനത്തിനായി 748 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പരിശീലകരുടെ സർട്ടിഫിക്കേഷനും അംഗീകാരവും ഏകീകരിക്കുന്നതിനായി നാഷണൽ കോച്ച് അക്രഡിറ്റേഷൻ ബോർഡ് രൂപീകരിക്കാനും പദ്ധതിയുണ്ട്.
ആധുനിക കായികരംഗത്ത് പരിശീലനം മാത്രം മതിയാകില്ലെന്ന നിലപാടിലാണ് സർക്കാർ. സ്‌പോർട്‌സ് സയൻസ്, ഫിറ്റ്നസ്, പ്രകടന വിശകലനം തുടങ്ങിയ മേഖലകളിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തും. സായി നാഷണൽ സെന്റർ ഓഫ് എക്‌സലൻസ് കേന്ദ്രങ്ങളിലും വിവിധ കായിക അക്കാദമികളിലും സ്‌പോർട്‌സ് സയൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.
ഇന്ത്യയിൽ ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. മധ്യവർഗ കുടുംബങ്ങളിൽ ഇപ്പോഴും കായികരംഗത്തെ സ്ഥിരതയുള്ള കരിയറായി കാണാത്തവരുണ്ട്. കുട്ടികളെ സ്‌പോർട്‌സിലേക്ക് അയയ്ക്കുന്നതിനുപകരം അക്കാദമിക് പഠനത്തിന് മുൻഗണന നൽകുന്ന പ്രവണത തുടരുകയാണ്. പല കായികതാരങ്ങളും ജോലി നേടുന്നതിനായി മാത്രമാണ് കായികരംഗത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം തന്നെ ഖേലോ ഇന്ത്യ പദ്ധതിയുടെ പരിധി രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 63,700ലധികം താരങ്ങൾ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400ലധികം നഗരങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 349 കായിക അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുമതി നൽകിയതോടൊപ്പം 1,066 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ തലത്തിലുള്ള ഖേലോ ഇന്ത്യ കേന്ദ്രങ്ങളാണ് പുതിയ സംവിധാനത്തിന്റെ പ്രധാന അടിത്തറ. രാജ്യത്തെ ഏകദേശം 750 മുതൽ 780 വരെ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം. പ്രാദേശിക പരിശീലകരുടെ കുറവ് പരിഹരിക്കുന്നതിനായി മുൻകാല ചാമ്പ്യൻമാരെ പരിശീലകരായി ഈ കേന്ദ്രങ്ങളിൽ നിയമിക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്. നിലവിൽ 40ലധികം കായിക ഇനങ്ങളിൽ 28,234ലധികം താരങ്ങൾ 950ലധികം മുൻ ചാമ്പ്യൻ പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ ജില്ലാതല സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നു. കുട്ടികൾക്ക് ഒരേ സ്ഥലത്ത് പഠനവും കായിക പരിശീലനവും തുടരാൻ കഴിയുന്ന തരത്തിലുള്ള റെസിഡൻഷ്യൽ സൗകര്യങ്ങളായിരിക്കും ഇവ. ഖേലോ ഇന്ത്യ ഉത്കൃഷ്‍ട വിദ്യാലയങ്ങളും ഖേലോ ഇന്ത്യ ഫീഡർ സ്‌കൂളുകളും ഉൾപ്പെടുന്ന പദ്ധതികളിലൂടെ വിദ്യാഭ്യാസവും കായിക പരിശീലനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം.
ഗ്രാമീണ മേഖലകളിൽനിന്നും വിദൂര പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി സോണൽ കമ്മിറ്റികളും ടാലന്റ് സ്‌കൗട്ടുകളും ഗ്രാമതലം വരെ എത്തിക്കും. ശാസ്ത്രീയമായ ശാരീരിക പരിശോധനകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ കഴിവുകൾ വിലയിരുത്തി മികച്ച പ്രതിഭകളെ ഖേലോ ഇന്ത്യ സംവിധാനത്തിലേക്ക് കൊണ്ടുവരും. പരിശീലനം, താമസം, മത്സരങ്ങൾ, കായിക ഉപകരണങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇവർക്ക് ആവശ്യമായ പിന്തുണ നൽകും.
പ്രതിഭ കണ്ടെത്തുന്നതിന് പുറമെ വർഷം മുഴുവൻ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും വർധിപ്പിക്കും. ഇതിനായി 2,358 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഖേലോ ഇന്ത്യ യൂത്ത്, യൂണിവേഴ്‌സിറ്റി, വിന്റർ, പാരാ ഗെയിംസുകൾക്കൊപ്പം സ്‌കൂൾ ചാമ്പ്യൻഷിപ്പുകൾ, യൂണിവേഴ്‌സിറ്റി ലീഗുകൾ, പ്രാദേശിക ലീഗുകൾ, കായിക ഇനം അടിസ്ഥാനമാക്കിയുള്ള മത്സരങ്ങൾ എന്നിവയും വികസിപ്പിക്കും. സ്ഥിരമായ മത്സരങ്ങളിലൂടെ താരങ്ങൾക്ക് മികച്ച എതിരാളികൾക്കെതിരെ കഴിവ് തെളിയിക്കാനും പ്രകടനം വിലയിരുത്താനും അവസരം ലഭിക്കും.
പരിശീലന സൗകര്യങ്ങൾക്കായി 10,586 കോടി രൂപയാണ് പുതിയ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ, അംഗീകൃത അക്കാദമികൾ, നാഷണൽ സെന്റർ ഓഫ് എക്‌സലൻസ്, സായി പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ഗ്രാമത്തിൽ കണ്ടെത്തുന്ന പ്രതിഭയ്ക്ക് ജില്ലാ തലത്തിൽ പരിശീലനം ലഭിക്കുകയും മികച്ച പരിശീലകരുടെയും സ്പോർട്‌സ് സയൻസ് വിദഗ്ധരുടെയും പിന്തുണ ലഭിക്കുകയും സ്ഥിരമായി മത്സരങ്ങളിൽ പങ്കെടുക്കുകയും വിദ്യാഭ്യാസം തുടരുകയും ഒടുവിൽ ദേശീയ എലൈറ്റ് പരിശീലന കേന്ദ്രത്തിലെത്തുകയും ചെയ്യുന്ന 'ഗ്രാസ്‌റൂട്ട്‌സ് ടു എലൈറ്റ്' പാതയാണ് ഖേലോ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യം. കൂടുതൽ ഇന്ത്യൻ കുട്ടികൾക്ക് ഈ അവസരം ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications