ജോഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് 1992 ല്‍ തിരിച്ചുവന്നതിന് ശേഷം ഒരു മെഗാസ്റ്റാറിനെയൊന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ലഭിച്ചിരുന്നില്ല. കളിമികവ് കൊണ്ടല്ല, ടീമിന് മേല്‍ തനിക്കുള്ള സ്വാധീനം കൊണ്ട് ഒരു സൂപ്പര്‍സ്റ്റാറാകുമായിരുന്ന നായകന്‍ ഹാന്‍സി ക്രോണ്യേ കോഴവിവാദത്തില്‍ പെട്ട് ദുരന്തകഥാപാത്രമായി മാറി. അല്ലെങ്കിലും ഇന്ത്യയിലെയോ പാകിസ്ഥാനിലെയോ പോലെ സൂപ്പര്‍ താരങ്ങളില്‍ അഭിരമിക്കുന്ന ശൈലിയായിരുന്നില്ല ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഉണ്ടായിരുന്നത്.
ഗാരി കിര്‍സ്റ്റണ്‍, ഹെര്‍ഷലെ ഗിബ്‌സ്, ലാന്‍സ് ക്ലസ്‌നര്‍, ഷോണ്‍ പോളക്, ജോണ്ടി റോഡ്‌സ്, ഡാരില്‍ കള്ളിനന്‍, അലന്‍ ഡൊണാള്‍ഡ്, നിക്കി ബോയെ തുടങ്ങിയ യൂട്ടിലിറ്റി കളിക്കാരെ കൊണ്ട് കളി ജയിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശൈലി. അതിന് പറ്റിയ നായകനായിരുന്നു ക്രോണ്യെ. ഇവര്‍ക്കപ്പുറം വളര്‍ന്ന് ലോക റെക്കോര്‍ഡുകളെ വെല്ലുവിളിക്കുന്ന ഒരു താരോദയം ദക്ഷിണാഫ്രിക്ക കണ്ടത് ജാക്വിസ് കാലിസിലായിരുന്നു.

ബാറ്റെടുത്താന്‍ ഒരു യഥാര്‍ഥ ബാറ്റ്‌സ്മാന്‍, ബൗളിംഗിനെത്തിയാല്‍ ഒരു തികഞ്ഞ ബൗളര്‍. പതിനായിരങ്ങള്‍ കടന്ന റണ്‍ ശേഖരവും 140 കിലോമീറ്ററിനപ്പുറം ലക്ഷ്യഭേദിയായ പന്തുകളും കാലിസിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാക്കി മാറ്റി. 18 വര്‍ഷങ്ങള്‍ നീണ്ട അന്താരാഷ്ട്ര കരിയര്‍. 13174 ടെസ്റ്റ് റണ്‍സുകള്‍. 292 വിക്കറ്റുകള്‍, 199 ക്യാച്ചുകള്‍... കാലിസിനെ അളക്കാന്‍ റെക്കോര്‍ഡുകളുടെ തുണ മതിയാകില്ല.
165 ടെസ്റ്റുകള്‍ കളിച്ച കാലിസ് അടിച്ചുകൂട്ടിയത് 44 സെഞ്ചുറികളാണ്. ഒരു ഘട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് പോലും മറികടന്നേക്കും എന്ന് തോന്നിപ്പിച്ചു കാലിസ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും കാലിസ് എണ്ണം പറഞ്ഞ ഓള്‍റൗണ്ടറായി. സാങ്കേതികത്തികവാര്‍ന്ന ഷോട്ടുകളിലൂടെ ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലധികം റണ്‍സുകള്‍ അടിച്ചുകൂട്ടി. മൂന്നാം നമ്പറില്‍ കാലിസ് ബാറ്റിംഗിനിറങ്ങുമ്പോള്‍ കളിയാരാധകര്‍ പറഞ്ഞിരുന്നു, ഇതാ ദക്ഷിണാഫ്രിക്കയുടെ രാഹുല്‍ ദ്രാവിഡ്. ഇതാ ടെസ്റ്റ് ക്രിക്കറ്റിലെ വന്‍ മതില്‍.