ടോക്കിയോ: തുഴച്ചിലിൽ ഇന്ത്യയ്ക്ക് പറയത്തക്ക നേട്ടമൊന്നും ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞട്ടില്ലെന്നത് ഒരു വാസ്തവമാണ്. ടോക്കിയോ ഒളിംപിക്സിലും റോവിങ്ങിൽ ഇന്ത്യയ്ക്ക് മെഡലൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ചരിത്രം കുറിച്ചാണ് ഇന്ത്യയുടെ അർജുൻ-അരവിന്ദ് സഖ്യം നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിലേക്ക് എന്ത് ലക്ഷ്യവുമായിട്ടാണോ വന്നത് അത് യാതാർഥ്യമാക്കിയാണ് ഇന്ത്യൻ ടീം ഒളിംപിക്സിൽ ചരിത്രമെഴുതുന്നത്.
ടോക്കിയോയിലേക്ക് വരുമ്പോൾ മെഡലുകളൊന്നും ഇന്ത്യൻ ടീമിന്റെയും മനസിലില്ലായിരുന്നു. ലോകോത്തര താരങ്ങൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ അവസാന 12ൽ ഇടംപിടിക്കുക എന്നുള്ളതായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. പരിശീലകൻ മെൻഡിയും ആഗ്രഹിച്ചത് അത്രയുമേയുള്ളു. മത്സരം അവസാനിക്കുമ്പോൾ 11-ാം സ്ഥാനത്താണ് ഇന്ത്യൻ ജോടി ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷിങ് കൂടിയാണിത്.
അര്‍ജുന്‍, അരവിന്ദ് ജോടിയുടെ മെഡല്‍ പ്രതീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു. രണ്ടാം സെമി ഫൈനലില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തതോടെയായിരുന്നു ഇത്. ആറു ടീമുകള്‍ അണിനിരന്ന രണ്ടാം സെമിയില്‍ 6.24.41 സെക്കന്റിലായിരുന്നു ഇരുവരും ഫിനിഷ് ചെയ്തത്. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ സെമി സാധ്യതയുണ്ടായിരുന്നുള്ളൂ. സെമിയിലെത്തിയതു തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. കാരണം ഒളിംപിക്‌സ് റോവിങില്‍ ഇന്ത്യന്‍ തുഴച്ചില്‍ താരങ്ങള്‍ സെമിയിലേക്കു യോഗ്യത നേടിയത് ഇതാദ്യമായിരുന്നു. അര്‍ജിന് ടീമില്‍ ബോവറുടെ റോളാണെങ്കില്‍ അരവിന്ദ് സ്‌ട്രോക്കറാണ്. ശനിയാഴ്ച നടന്ന ഹീറ്റ്‌സില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ഇവര്‍ ഫിനിഷ് ചെയ്തത്.
ബീജിങ് ഒളിപിക്സിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ മത്സരം പൂർത്തിയാക്കിയത്. അന്ന് മഞ്ജീത് സിങ്ങും ദേവേന്ദർ സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി മത്സരിച്ചത്. 2016ലെ റിയോ ഒളിംപിക്സിൽ ദാത്തു ബാബൻ സിംഗിൾസിൽ 13-ാം സ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു. വിദൂരമായിരുന്ന സെമിയിലെത്തിയ ഇന്ത്യ വരും വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ പ്രകടനത്തിൽ തികച്ചും സന്തുഷ്ടരാണ് അർജുനും അരവിന്ദും. അയർലൻഡ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ എന്നീ ടീമുകളോടൊപ്പമുള്ള പോരാട്ടത്തിൽ നിന്നും പലതും പഠിക്കാനായെന്നും ഇതെല്ലാം പുതിയ അനുഭവങ്ങളാണെന്നും അവർ പറയുന്നു. 2022ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.