ജോഹന്നാസ്ബര്‍ഗ്: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി... എന്തൊക്കെയായിരുന്നു പുകില്. ഇന്ത്യയുടെ പുതിയ ത്രിമൂര്‍ത്തികളെന്ന് വിളിക്കപ്പെട്ട ഇവരാരും ദക്ഷിണാഫ്രിക്കയില്‍ നിലം തൊട്ടില്ല. നിലം തൊടാന്‍ സ്റ്റെയിനും മോര്‍ക്കലും മക്ലാരനും അടങ്ങിയ ലോകോത്തര ഫാസ്റ്റ് ബൗളിംഗ് നിര ഇന്ത്യയുടെ അടിവീരന്മാരെ അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി.
ഒരൊറ്റ കളി കൊണ്ട് ഇവരെ എഴുതിത്തള്ളുന്നതില്‍ അര്‍ഥമില്ല. അങ്ങനെ ചെയ്യേണ്ട കാര്യവും ഇല്ലതാനും. എന്നാല്‍ ആദ്യ ഏകദിനം തോറ്റ ടീം ഇന്ത്യ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. ഒന്നും രണ്ടുമല്ല, 141 റണ്‍സിനാണ് ലോകചാമ്പ്യന്മാര്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത്. അടിയറവ് പറഞ്ഞത് എന്ന് പറഞ്ഞാല്‍ പോലും അധികമാവില്ല.

എത്ര കൊടുത്താലും തിരിച്ചടിക്കാം എന്ന ധോണിയുടെയും കൂട്ടരുടെയും ഗര്‍വ്വിന് കിട്ടിയ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി എന്ന് പറഞ്ഞാലും തെറ്റല്ല. പിച്ച് ഏതായാലും എതിരാളി ആരായാലും മുന്നൂറിന് മേല്‍ റണ്‍ വഴങ്ങിയിരിക്കും എന്ന സ്ഥിതിയിലേക്ക് ഇന്ത്യന്‍ ബൗളിംഗ് കൂപ്പുകുത്തിയിട്ട് കാലം കുറച്ചായി. എന്നാല്‍ രോഹിത്, ധവാന്‍, കോലി ത്രയങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഈ കുറവ് അധികമാരും ശ്രദ്ധിച്ചില്ല എന്ന് മാത്രം.
എന്നാല്‍ എല്ലാക്കാലത്തും ഇങ്ങനെ വലിച്ചടിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ആ മണ്ടത്തരമാണ് ഡെയ്ല്‍ സ്റ്റെയിനും മോണി മോര്‍ക്കലും ചേര്‍ന്ന് വ്യാഴാഴ്ച തുറന്ന് കാട്ടിയത്. ഗുഡ് ലെംഗ്തില്‍ ഷേയ്പ്പ് ചെയ്ത ഔ്ട് സ്വിംഗറുകള്‍ക്ക് മറുപടിയില്ലാതെ ഇന്ത്യ തകര്‍ന്നുപോയി. രോഹിത് ശര്‍മ കിണഞ്ഞുശ്രമിക്കേണ്ടി വന്നു സ്‌റ്റെയിന്റെ ഒരു പന്ത് ബാറ്റിലൊന്ന് കൊള്ളിക്കാന്‍ വേണ്ടി.
കുത്തിയുയര്‍ന്ന പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച് ധവാനും ഇല്ലാത്ത പന്തില്‍ റണ്ണിനോടി രോഹിതും പുറത്തായി. യുവരാജിന്റെയും റെയ്‌നയുടെയും ഫോമിനെക്കുറിച്ച് പറയാതിരിക്കലാണ് ഭേദം. ധോണി ഒറ്റയ്ക്ക് ശ്രമിച്ചാലൊന്നും എത്തുന്ന സ്‌കോറായിരുന്നില്ല 358. തോല്‍വിയുടെ ഭാരം ആരെയെങ്കിലും ഏല്‍പ്പിക്കണം എന്നുണ്ടെങ്കില്‍ അത് വലിച്ചുവാരി പന്തെറിഞ്ഞ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ്. ഫാസ്റ്റ് ബൗളിംഗിനെ പിന്തുണക്കുന്ന ഒരന്തരീക്ഷം വെറുതെ നശിപ്പിച്ചു കളഞ്ഞു അവര്‍.